വടക്കാഞ്ചേരി: കൂട്ട ആത്മഹത്യക്ക് ശ്രമിച്ച് വിഷം കഴിച്ച വൃദ്ധ സഹോദരിമാരിൽ രണ്ടാമത്തെയാളും ചികിത്സയിലിരിക്കെ മരിച്ചു. ആറ്റൂർ മണ്ഡലംകുന്നിലെ മഠത്തിപ്പറമ്പിൽ രാമനെഴുത്തച്ഛന്റെ മകൾ ദേവകി ആണ് മരിച്ചത്. ഇവരുടെ സഹോദരിയായ ജാനകി ഗുരുതരാവസ്ഥയിൽ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വെള്ളിയാഴ്ച മരിച്ച സഹോദരി സരോജിനിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ദേവകിയുടെ മരണം സംഭവിച്ചത്.
വീടും ആവശ്യത്തിന് ഭൂമിയും ഉണ്ടായിരുന്നുവെങ്കിലും സഹോദരിമാർ ഒറ്റയ്ക്കായിരുന്നുവെന്നും സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടിരുന്നുവെന്നും ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഒരാൾക്ക് സർവീസ് പെൻഷനും മറ്റ് രണ്ട് പേർക്കു ക്ഷേമ പെൻഷനും ലഭിച്ചിരുന്നതായാണ് വിവരം.
വെള്ളിയാഴ്ച മൂവരെയും വീട്ടിന് പുറത്തുകാണാതായതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സമീപവാസികളാണ് വീടിനുള്ളിൽ അവശനിലയിൽ സഹോദരിമാരെ കണ്ടെത്തിയത്. സമീപത്ത് ശർക്കരയും വിഷക്കുപ്പിയും കണ്ടതോടെ നാട്ടുകാർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മൂവരെയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് അന്വേഷണം തുടരുകയാണ്.






