ഇടുക്കി: കാലവർഷം ദുർബലമായതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമിലെ ജലനിരപ്പ് ആശങ്കാജനകമായി കുറഞ്ഞു. നിലവിൽ ഡാമിലെ ജലനിരപ്പ് 2327.22 അടിയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 2363.06 അടിയായിരുന്നു ജലനിരപ്പ്. ഇതോടെ ഒരു വർഷത്തിനിടെ 35.84 അടിയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഇടുക്കി ഡാമിന്റെ ആകെ സംഭരണശേഷിയുടെ വെറും 27 ശതമാനം വെള്ളം മാത്രമാണ് നിലവിലുള്ളത്. നിലവിലെ സാഹചര്യത്തിൽ ഇടുക്കിയിലെ ആറ് ജനറേറ്ററുകളും പൂർണശേഷിയിൽ 24 മണിക്കൂറും പ്രവർത്തിപ്പിച്ചാൽ ഏകദേശം ഒരു മാസത്തേക്ക് മാത്രമുള്ള വൈദ്യുതി ഉത്പാദനത്തിനുള്ള വെള്ളമേ ഡാമിലുണ്ടാകൂവെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മഴയിൽ കാര്യമായ പുരോഗതിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ വൈദ്യുതി മേഖലയ്ക്ക് വെല്ലുവിളി ഉയരാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
ഇടുക്കി ജില്ലയിലെ മറ്റ് പ്രധാന അണക്കെട്ടുകളിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 112.75 അടിയാണ്. പൊന്മുടി ഉൾപ്പെടെയുള്ള മറ്റ് ഡാമുകളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജലലഭ്യത കുറഞ്ഞ നിലയിലാണ്.
കാലവർഷത്തിന്റെ പകുതിയിലേറെ പിന്നിട്ടിട്ടും പ്രതീക്ഷിച്ച മഴ ലഭിക്കാത്തതാണ് നിലവിലെ സാഹചര്യത്തിന് പ്രധാന കാരണം. വരും മാസങ്ങളിൽ മഴ മെച്ചപ്പെടാത്ത പക്ഷം വൈദ്യുതി ഉത്പാദനത്തിലും ജലസംഭരണത്തിലും കൂടുതൽ സമ്മർദം ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നു.
അതേസമയം, വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് മൂലമറ്റം വൈദ്യുത നിലയത്തിലെ ഉത്പാദനം ശരാശരി 10 ദശലക്ഷം യൂണിറ്റായി വർധിപ്പിച്ചിട്ടുണ്ട്. ജലനിരപ്പ് കുറയുന്നതിനിടെയും വൈദ്യുതി ഉത്പാദനം ഉയർത്തേണ്ടി വരുന്ന സാഹചര്യം വൈദ്യുതി മേഖലയ്ക്ക് കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുകയാണ്.




