പാലക്കാട്: മണപ്പാടം പ്രദേശത്തെ ജനവാസ മേഖലയിൽ പുതുതായി ആരംഭിക്കുന്ന ക്വാറിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 9ന് തിങ്കളാഴ്ച വലിയ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് സമര സമിതി ഭാരവാഹികൾ അറിയിച്ചു. ജനങ്ങളുടെ സുരക്ഷക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്ന രീതിയിൽ ക്വാറി പ്രവർത്തനം ആരംഭിക്കുന്നതിനെതിരെയാണ് നാട്ടുകാർ ഒന്നടങ്കം പ്രതിഷേധത്തിനിറങ്ങുന്നത്.
തിങ്കളാഴ്ച രാവിലെ മണപ്പാടം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് ക്വാറി പ്രവർത്തനം നടക്കാനിരിക്കുന്ന മലൻകാട് പ്രദേശം വരെ നീളും. ജനവാസ മേഖലയോട് ചേർന്ന് ക്വാറി ആരംഭിക്കുന്നതിലൂടെ വീടുകൾക്കും ജലസ്രോതസ്സുകൾക്കും പരിസ്ഥിതിക്കും ഉണ്ടാകുന്ന അപകടസാധ്യതകളാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണം. പ്രദേശവാസികളുടെ ആശങ്കകൾ അവഗണിച്ചുകൊണ്ടുള്ള ക്വാറി അനുമതികൾ പിൻവലിക്കണമെന്ന ആവശ്യവുമായാണ് സമര സമിതി രംഗത്തെത്തുന്നത്.
സമര സമിതി രക്ഷാധികാരി ശങ്കരനാരായണന്റെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാംസ്കാരിക പ്രവർത്തകരും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ വലിയ ജനപങ്കാളിത്തം മാർച്ചിൽ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ജനവാസ മേഖലയിൽ ക്വാറി പ്രവർത്തനം അനുവദിക്കില്ലെന്ന ഉറച്ച നിലപാടോടെയാണ് നാട്ടുകാർ സമരത്തിലേക്ക് നീങ്ങുന്നതെന്നും സമര സമിതി ഭാരവാഹികൾ വ്യക്തമാക്കി.




