തിരുവനന്തപുരം∙ വേളിയില്‍ കടലില്‍ ഒഴുകി എത്തിയ യുവതിയുടെ മൃതദേഹം കരയ്‌ക്കെത്തിച്ചു. കൈകള്‍ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലുള്ള മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമാണ് തോന്നിക്കുന്നത്. കൊലപാതകത്തിന് ശേഷം കടലിൽ എറിഞ്ഞതാണോ അതോ ജീവനോടെ ചാക്കിൽ കെട്ടി കടലിലേക്ക് തള്ളിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരാനിരിക്കുന്നതെ ഉള്ളു. 40-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പൊലീസ് അറിയിച്ചു. രാവിലെ വേളി പള്ളിക്കു സമീപം മൃതദേഹം കടലില്‍ ഒഴുകിനടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം പുറത്തെത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ആരെങ്കിലും കൊലപ്പെടുത്തി കടലില്‍ തള്ളിയതാണോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്നു തുമ്പ പൊലീസ് അറിയിച്ചു.




