കഴിഞ്ഞ ദിവസം തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു പ്രമുഖ ഹോട്ടലിൽ നിന്ന് മത്സ്യ വിഭവങ്ങൾ കഴിച്ച രണ്ട് പേർ മരിക്കുകയും ചിലർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തെന്ന വാർത്തകൾ വൈറലായിരുന്നു. ഇതാദ്യമായിട്ടല്ല ഇത്തരം വാർത്തകൾ നമ്മൾ കേൾക്കുന്നത്. ഈ സംഭവം നടന്നെന്ന് പറയുന്ന ഹോട്ടലിൽ നിന്ന് അന്നേ ദിവസം മറ്റനേകം ആളുകളും ഭക്ഷണം കഴിച്ചിരുന്നു. അപ്പോൾ എന്താണ് സംഭവിച്ചത്? കണവയും ഞണ്ടും ജീവനെടുക്കുമോ? ചെമ്മീൻ കഴിച്ചാൽ വയറിന് പണി കിട്ടുമോ? കക്കയ്ക്കൊപ്പം നാരങ്ങാനീരോ വെള്ളമോ കുടിച്ചാൽ മരിച്ചു പോകുമോ? അങ്ങനെ അനേകം സംശയങ്ങളാണ് സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്നത്. കണവയും മീൻ മുട്ടയുമാണ് ലേറ്റസ്റ്റ് വില്ലന്മാർ. അതോടെയാണ് ഒരു നേരമെങ്കിലും മീൻകറി കൂട്ടാതെ ചോറുണ്ണാൻ തോന്നാത്ത മലയാളികൾക്ക് പേടി കേറിയത്.
സത്യത്തിൽ ഇവിടെ വില്ലനായിരിക്കുന്നത് കണവയും മീനും ഞണ്ടും നാരങ്ങയുമൊന്നുമല്ല, കടൽ വിഭവങ്ങളിൽ നിന്നുള്ള അലർജിയാകാം. അതുകൊണ്ടായിരിക്കണം ഇവിടങ്ങളിൽ നിന്ന് കഴിക്കുന്ന മറ്റാർക്ക് പ്രശ്നമുണ്ടാകാത്തത്. എന്നാൽ ഉടനടി ജീവനെടുക്കാൻ മാത്രം അപകടകാരിയാണോ ഈ അലർജി? കടൽ വിഭവങ്ങൾ കഴിക്കുന്നത് അലർജിക്ക് കാരണമാകുമെങ്കിലും അത് പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കില്ല. അതേസമയം, ഇ- കോളി, ഷിഗെല്ല ബാക്ടീരിയകൾ മൂലമുണ്ടാകുന്ന വിഷവസ്തുക്കൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുകയും അത് പെട്ടെന്ന് ജീവന് തന്നെ ഹാനികരമായിതീരുകയും ചെയ്യുന്നുണ്ട്. കൃത്യമായി ചികിത്സ കിട്ടിയില്ലെങ്കിൽ അലർജിയും ജീവനെടുത്തേക്കാം. നമ്മൾ മലയാളികൾക്ക് ഭക്ഷ്യവിഷബാധയെ പറ്റി അത്യാവശ്യം അറിയാമെങ്കിലും അലർജികളെ പറ്റി വലിയ ധാരണയൊന്നുമില്ല.
ഏതെങ്കിലും ഒരുതരം കടൽ വിഭവത്തോട് അലർജി ഉണ്ടെന്നുണ്ടെങ്കിൽ അവയോട് എന്നെന്നേക്കുമായി വിട പറയുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം. പൊതുവേ കടൽ വിഭവങ്ങളോട് അലർജിയുള്ള ആളുകൾക്ക് ബീഫിനോടും അലർജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണത്രേ. അപ്പോൾ ഇത്തരക്കാർക്ക് ഒന്ന് സ്വയം നിരീക്ഷിച്ച് നോക്കാവുന്നതാണ്. പാരമ്പര്യമായും അലർജി കിട്ടുന്നവരുണ്ട്. അവർക്ക് തങ്ങളുടെ പൂർവികരെ പഴിച്ച് ആ ഭക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നതായിരിക്കും പ്രായോഗിക ബുദ്ധി. ചെമ്മീനിനോട് ഇത്തരത്തിൽ അലർജിയുള്ള പലരേയും നമുക്ക് ചുറ്റും കണ്ടെത്താം. ഭക്ഷ്യവിഷബാധയേൽക്കുന്നതിനു പിന്നിൽ പാകം ചെയ്യുന്നവരുടെ വൃത്തി ഉൾപ്പെടെയുള്ള ഒട്ടേറെ ഘടകങ്ങളുണ്ട്. ഭക്ഷ്യവിഷബാധയേറ്റാൽ പ്രധാനമായും സംഭവിക്കുക നിർജലീകരണമാണ് എന്നതിനാൽ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചാൽ ജീവൻ രക്ഷിക്കാം. ഏത് ഭക്ഷണം പാകം ചെയ്യുമ്പോഴും എന്നപോലെ, കടൽ വിഭവങ്ങൾ തയ്യാറാക്കുമ്പോഴും കരുതൽ അത്യാവശ്യമാണ്.
എല്ലാ ശാരീരിക അസ്വസ്ഥതകളും അലർജി ആകണമെന്നില്ല. ശരിയായ രീതിയിൽ സൂക്ഷിക്കാത്ത മത്സ്യങ്ങളിൽ ബാക്ടീരിയകളുടെ പ്രവർത്തനം മൂലം ‘ഹിസ്റ്റമിൻ’ അമിതമായി ഉത്പാദിപ്പിക്കപ്പെടാറുണ്ട്. ഇതും പണിതരും. മുഖം ചുവന്നു തടിക്കുക, തലവേദന, നെഞ്ചിടിപ്പ് കൂടുക, ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. ഈ അവസ്ഥയെ സ്‌കോംബ്രോയ്ഡ് ഫിഷ് പോയ്‌സണിംഗ് എന്നാണ് വിളിക്കുന്നത്. ഒരിക്കൽ ഹിസ്റ്റമിൻ രൂപപ്പെട്ടുകഴിഞ്ഞാൽ, പാകം ചെയ്താലും അതില്ലാതാകില്ല. അതുകൊണ്ടുതന്നെ, മത്സ്യം ശരിയായ രീതിയിൽ ശീതീകരിച്ചു സൂക്ഷിക്കുകയും വൃത്തിയുള്ള സാഹചര്യങ്ങളിൽ പാചകം ചെയ്യേണ്ടതുമാണ്.
ചില സമയങ്ങളിൽ ശരീരം നമ്മടെ പറ്റിക്കുന്നതും കാണാം. മത്സ്യങ്ങളിലോ, കൊഞ്ച്, ഞണ്ട്, ലോബ്സ്റ്റർ തുടങ്ങിയ കടുപ്പമേറിയ പുറംതോടുള്ള കടൽ ജീവികളെ കഴിക്കുമ്പോഴോ അവയിൽ അടങ്ങിയിരിക്കുന്ന ചില പ്രോട്ടീനുകൾ ശരീരത്തിന് ഹാനികരമാണെന്ന് പ്രതിരോധ സംവിധാനം തെറ്റിദ്ധരിക്കാം. ആ പ്രോട്ടീനുകളെ സ്വീകരിക്കുന്നതിന് പകരം, ‘ഹിസ്റ്റമിൻ’ പുറപ്പെടുവിക്കും. അതോടെ ചൊറിച്ചിൽ, തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ചുണ്ടിലോ മുഖത്തോ വീക്കമുണ്ടാകുക, ഛർദ്ദി, വയറിളക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും.
ആരോഗ്യപൂർണമായ ഒരു ഭക്ഷ്യ സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് മലയാളി ആദ്യം ചെയ്യേണ്ട കാര്യം. സ്ഥിരമായി തട്ടുകടകളിൽ നിന്ന് കഴിക്കുന്ന പുതിയ കാലത്തെ രീതി മാറ്റണം. ഫുഡ് വ്ളോഗുകളും റീലുകളും കണ്ട് വെറൈറ്റി ഫുഡ് സ്പോട്ടുകൾ തേടി പോകുന്നത് ഇന്നൊരു ട്രെൻഡാണ്. ഒരിക്കൽ അലർജിയുണ്ട് എന്ന് കണ്ടെത്തിയാൽ, അലർജി ടെസ്റ്റ് ചെയ്ത് എന്തിനോടൊക്കെയാണ് ശരീരത്തിന് അലർജി ഉള്ളത് എന്ന് തിരിച്ചറിയുക. കടൽ വിഭവങ്ങളോട് അലർജിയുണ്ട് എന്ന് തിരിച്ചറിഞ്ഞാൽ, കഴിയുന്നത്ര അത് ഒഴിവാക്കുക. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ, സ്വയം ചികിത്സ ഒഴിവാക്കി വൈദ്യസഹായം തേടുക. കാത്സ്യം കൂടുതലായ വിഭവങ്ങൾക്കാണ് അലർജി റിസ്കും കൂടുതൽ. ഇങ്ങനെ അലർജിയുള്ളവർ ഹോട്ടലുകളിൽ പോകുമ്പോൾ തന്റെ വിഭവത്തിൽ നിന്ന് ഇവ ഒഴിവാക്കണമെന്ന് അവരോട് പറയാൻ മടി കാണിക്കേണ്ടതില്ല. വയർ അറിഞ്ഞ് കഴിക്കുക എന്ന് പഴമക്കാർ പറഞ്ഞു തന്നത് വെറുതെയല്ല!









