ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ കഴിഞ്ഞ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ അല്ലെങ്കിൽ മരണ സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള കുറ്റമറ്റ നയം രൂപപ്പെടുത്താൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. നിലവിലുള്ള ചട്ടക്കൂടിനുള്ളിൽ നയം രൂപീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രത്തിന് അന്തിമ തീരുമാനം എടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേരള ഹൈക്കോടതി നൽകിയ ഉത്തരവും സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്.
നിലവിലെ നിയമപ്രകാരം കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് പ്രത്യേക നഷ്ടപരിഹാര നയം നിലവിലില്ലെന്ന് കേന്ദ്രം കോടതിയിൽ അറിയിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.
ഈ നയം പ്രകാരം, വാക്സിൻ നൽകിയതിലോ നിർമ്മിച്ചതിലോ പിഴവ് ഉണ്ടെന്ന് സ്ഥാപിക്കാതെ തന്നെ പാർശ്വഫലങ്ങൾ അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നതാണ്. കോടതി നിർദേശിക്കുന്ന നയം മറ്റ് നിയമപരമായ പരിഹാരങ്ങൾ തേടുന്നതിന് തടസ്സമാകില്ല എന്നും അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്. കേസിൽ ഹർജിക്കാർക്കായി അഭിഭാഷകരായ കെ എൻ പ്രഭു, പി സുരേഷൻ, അൽജോ കെ. ജോസഫ് എന്നിവർ ഹാജരായിരുന്നു.






