ജയ്പുർ: ഐപിഎൽ ആവേശങ്ങൾ തുടങ്ങാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പരുക്കേറ്റ് വീഴുന്ന താരങ്ങളുടെ എണ്ണവും കൂടുന്നു. അടിവയറിനു പരുക്കേറ്റ ഇംഗ്ലിഷ് ഓൾറൗണ്ടർ സാം കറന് ഈ സീസണിലെ മത്സരങ്ങൾ നഷ്ടമാകും. നിലവിൽ രാജസ്ഥാൻ റോയൽസ് താരമാണ് കറൻ. കൊൽക്കത്ത ടീമിലെ പേസർ ഹർഷിത് റാണ, ചെന്നൈയുടെ ഓസ്ട്രേലിയൻ പേസർ നേതൻ എലിസ് എന്നിവർക്കും പരുക്കിനെത്തുടർന്ന് ഈ സീസൺ കളിച്ചേക്കില്ല .
പഞ്ചാബ് കിങ്‌സ് താരമായ ന്യൂസീലൻഡ് പേസർ ലോക്കി ഫെർഗൂസൻ സീസണിലെ ആദ്യ 7 മത്സരങ്ങൾ കളിക്കില്ല. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് ഫെർഗൂസൻ അവധി തേടിയത്. ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കിടെ അവധിയെടുത്ത് ലോക്കി നാട്ടിലേക്കു മടങ്ങിയിരുന്നു. എന്നാല്‍ നാലു ദിവസങ്ങൾക്കു ശേഷം സൂപ്പർ എട്ട് മത്സരങ്ങൾക്കുവേണ്ടി തിരിച്ചെത്തിയിരുന്നു. ലോകകപ്പിനു ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും താരം കളിച്ചിരുന്നു.
ലോക്കി തിരിച്ചെത്തിയില്ലെങ്കിൽ ഓസ്ട്രേലിയൻ പേസർ ബെൻ ഡ്വാർഷ്യൂസ് പഞ്ചാബിനായി ഐപിഎലിൽ കളിക്കാനിറങ്ങും. 4.4 കോടി രൂപയ്ക്കാണ് താരലേലത്തിൽ ഡ്വാർഷ്യൂസ് ഐപിഎലിനെത്തിയത്. ഓസ്ട്രേലിയൻ പേസർമാരായ പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹെയ്‌സൽവുഡ് എന്നിവരും ഇത്തവണ ഐപിഎൽ ആദ്യ ഘട്ട മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ .






