മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി.എം. സിദ്ധിഖ് പൊന്നാനി മണ്ഡലം സെക്രട്ടറി ചുമതല ഒഴിഞ്ഞു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നാണ് സ്ഥാനമൊഴിയുന്നതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും മുന്നണിക്കുള്ളിലെ രൂക്ഷമായ വിഭാഗീയതയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ഹൃദയസംബന്ധമായ അസുഖത്തിന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടുന്നുണ്ടെന്നത് വസ്തുതയാണെങ്കിലും തിരഞ്ഞെടുപ്പ് വേളയിലെ ഈ പിന്മാറ്റം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിഒരുക്കിയിരിക്കുയാണ് .
പൊന്നാനിയിൽ ടി.എം. സിദ്ധിഖിനെ സ്ഥാനാർഥിയാക്കണമെന്ന് പാർട്ടിക്കുള്ളിൽ ശക്തമായി ആവശ്യമുണ്ടായിരുന്നു . മുൻപ് 2020-ലും അദ്ദേഹത്തിന്റെ പേര് സ്ഥാനാർഥി പട്ടികയിൽ സജീവമായി ഉയർന്നു കേട്ടിരുന്നതാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ടി.എം. സിദ്ധിഖ് സജീവമായിരുന്നില്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സ്ഥാനാർഥിക്കൊപ്പം പോയതൊഴിച്ചാൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പൊന്നാനിയിലെ പ്രചാരണ പരിപാടികളിൽനിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു. അതേസമയം, തവനൂരിലെയും മറ്റ് പ്രദേശങ്ങളിലെയും എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണ പോസ്റ്റുകൾ അദ്ദേഹം പങ്കുവെച്ചിരുന്നു എന്നത് പൊന്നാനിയിലെ സ്ഥാനാർഥിയോടുള്ള അതൃപ്തി പരസ്യമാക്കുന്നതായിരുന്നു.
പൊന്നാനിയിൽ വിഭാഗീയത രൂക്ഷമാണെന്ന വാർത്തകൾക്കിടയിലാണ് സിദ്ധിഖിന്റെ ഈ പിന്മാറ്റം. എം. സ്വരാജ് ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരിഗണിച്ചശേഷമാണ് യാദൃശ്ചികമായി എം.കെ. സക്കീറിലേക്ക് എത്തിയത്. മുൻപ് സംഘടന വിരുദ്ധ പ്രവർത്തനത്തിന് അച്ചടക്ക നടപടി നേരിട്ടിട്ടുള്ള സിദ്ധിഖ്, ഇപ്പോൾ നിർണായക ഘട്ടത്തിൽ സ്ഥാനം ഒഴിഞ്ഞത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് .




