ന്യൂഡൽഹി: ഏപ്രിൽ 1 മുതൽ 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വസ്തു ഇടപാടുകൾക്കാണ് പാൻ നമ്പർ നൽകേണ്ടത്. പുതിയ സാമ്പത്തിക വർഷം പ്രാബല്യത്തിൽ വരുന്ന ആദായ നികുതി നിയമത്തിലെ മാറ്റങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ധനമന്ത്രാലയം ഇതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു.ഇതുവരെ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് പാൻ നിർബന്ധമായിരുന്നത്. എന്നാൽ ഇനി മുതൽ വലിയ ഇടപാടുകൾക്ക് മാത്രം ശ്രദ്ധ നൽകുന്നതിനായി പരിധി 20 ലക്ഷം രൂപയായി ഉയർത്തിയിരിക്കുകയാണ്.
അതേസമയം, ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ പാൻ നമ്പർ നൽകണമെന്ന മുൻ നിർദേശം ഒഴിവാക്കി. ഒരു സാമ്പത്തിക വർഷത്തിൽ 50,000 രൂപയ്ക്ക് മുകളിൽ പ്രീമിയം അടയ്ക്കുന്നവർക്ക് മാത്രം പാൻ നൽകണമെന്ന നിലവിലെ വ്യവസ്ഥ തുടരും. ഇൻഷുറൻസ് അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ പാൻ നൽകണമെന്ന കരട് വ്യവസ്ഥ അന്തിമ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിലുള്ള രീതിയിലാണ് ഇനി മുതൽ കാര്യങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.






