ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷം ശക്തമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ വൻതുക ഈടാക്കുന്നതായി റിപ്പോർട്ട്. ഓരോ കപ്പലിനും രണ്ട് മില്യൺ ഡോളർ (ഏകദേശം 18.76 കോടി രൂപ) വരെ ഫീസ് ഈടാക്കുന്നതായാണ് വിവരം.
ലണ്ടൻ ആസ്ഥാനമായ വാർത്താ ഏജൻസിയായ ഇറാൻ ഇന്റർനാഷണലാണ് ഈ വിവരം പുറത്തുവിട്ടത്. ട്രാൻസിറ്റ് ഫീസായാണ് ഈ തുക കപ്പലുകളിൽ നിന്ന് പിരിയുന്നത്. യുദ്ധച്ചെലവ് നിറവേറ്റാനാണ് ഈ നടപടി എന്നാണ് ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷ കമ്മിറ്റി അംഗം അലാവുദ്ദീൻ ബോറൂജെർഡി വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം സാമ്പത്തികമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാന്റെ ഊർജ നിലയങ്ങളെ ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ഹോർമുസ് കടലിടുക്ക് ശത്രുക്കൾക്കൊഴികെ മറ്റെല്ലാവർക്കും തുറന്നിരിക്കുകയാണെന്ന് വ്യക്തമാക്കി. ഇന്ത്യ, പാകിസ്താൻ, ജപ്പാൻ എന്നിവയുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
ലോകത്തിലെ എണ്ണയും ദ്രാവക പ്രകൃതിവാതകവും ഏകദേശം 20 ശതമാനം ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നതാണ്. മാർച്ചിന്റെ തുടക്കത്തിൽ മുതൽ ഈ പാതയിൽ തടസ്സം നേരിടുന്നത് ആഗോള ഇന്ധനവില ഉയരാൻ കാരണമായിട്ടുണ്ട്.






