തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസുകളിലെ അതിജീവിതമാർക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ സൈബർ അധിക്ഷേപം നടക്കുന്നതായി പരാതി. വ്യക്തിഹത്യയും അപമാനവും ലക്ഷ്യമിട്ട് നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് അതിജീവിതമാർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
രാഹുലിന്റെ സുഹൃത്തുക്കളായ ഫെനി നൈനാൻ, നിയാസ് മലബാറി എന്നിവർക്കെതിരെയും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളിലെ വ്യാജ അക്കൗണ്ടുകൾക്കുമെതിരെയുമാണ് പ്രധാനമായും പരാതികൾ ഉന്നയിച്ചിരിക്കുന്നത്.
രണ്ടാമത്തെ കേസിലെ അതിജീവിത, ഫെനി നൈനാന്റെ നേതൃത്വത്തിൽ തനിക്കെതിരെ നിരന്തര അധിക്ഷേപം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. മൂന്നാം കേസിലെ അതിജീവിത നിയാസ് മലബാറി എന്ന അക്കൗണ്ടിനും മറ്റ് വ്യാജ അക്കൗണ്ടുകൾക്കുമെതിരെ രണ്ട് പ്രത്യേക പരാതികളും സമർപ്പിച്ചു.
പരാതികളെ ഗൗരവമായി പരിഗണിച്ച സംസ്ഥാന പോലീസ് മേധാവി, അടിയന്തര അന്വേഷണം നടത്തി ആവശ്യമായ നിയമനടപടി സ്വീകരിക്കാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി. പോലീസ് ആസ്ഥാനത്ത് ചേർന്ന പ്രത്യേക അന്വേഷണ സംഘം പരാതികൾ പരിശോധിച്ച ശേഷം കേസെടുക്കാൻ തീരുമാനിച്ചു.
ഫെനി നൈനാനെതിരായ പരാതി ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കും. മറ്റ് പരാതികളിൽ കാസർകോട്, പത്തനംതിട്ട സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




