തെലങ്കാന: തെലങ്കാനയിലെ ഹനംകൊണ്ടയിൽ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി. മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ് ഭാര്യ ഫർഹാതിനെയും മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെയും നീന്തൽക്കുളത്തിൽ മുക്കിക്കൊന്നത്.
ആൺകുഞ്ഞ് ഇല്ലാത്തതിലുള്ള അസ്വസ്ഥതയും മൂന്നാമതും പെൺകുഞ്ഞാണെന്ന വിവരം ലഭിച്ചതുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ഗർഭഛിദ്രത്തിന് ഭാര്യ വിസമ്മതിച്ചതോടെ കൊലപ്പെടുത്താൻ തീരുമാനിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തിന് ശേഷം കാൽ വഴുതി വെള്ളത്തിൽ വീണുവെന്നാണ് ആദ്യം പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ, കൊലപാതകത്തിന് മുമ്പ് സിസിടിവി ക്യാമറകൾ ഓഫ് ചെയ്തതും സംശയം ശക്തമാക്കി. മുമ്പ് രണ്ട് തവണ ഭാര്യയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയിരുന്നുവെന്നും പൊലീസ് അറിയിച്ചു.




