വാഷിങ്ടൺ: അമേരിക്ക ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ സമുദ്ര ഇൻഷുറൻസ് പരിരക്ഷ 40 ബില്യൺ ഡോളറായി ഉയർത്തി. മാർച്ചിൽ പ്രഖ്യാപിച്ച 20 ബില്യൺ ഡോളറിന്റെ പദ്ധതിയാണ് ഇപ്പോൾ വിപുലീകരിച്ചത്.
ഗൾഫ് മേഖലയിലെ കപ്പലുകൾക്ക് യുദ്ധ സാഹചര്യത്തിലുള്ള ഇൻഷുറൻസ് നൽകുന്നതിനായി യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ, യുഎസ് സെൻട്രൽ കമാൻഡ്, ട്രഷറി ഡിപ്പാർട്ട്‌മെന്റ് എന്നിവ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. കപ്പലുകൾക്കും ചരക്കുകൾക്കും യന്ത്രസാമഗ്രികൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാനാണ് പ്രധാന ലക്ഷ്യം. ഇൻഷുറൻസ് കമ്പനി ‘ചബ്ബ്’ ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ഹോർമുസ് കടലിടുക്കിലൂടെ എണ്ണ, വാതകം, വളം തുടങ്ങിയവയുടെ ഗതാഗതം സുഗമമാക്കാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാൽ പദ്ധതി പ്രഖ്യാപിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും വലിയ പുരോഗതി ഉണ്ടായിട്ടില്ല. ഇതുവരെ പദ്ധതിയുടെ ആനുകൂല്യത്തോടെ ഒരു കപ്പൽ പോലും കടലിടുക്ക് കടന്നതായി വ്യക്തമായ തെളിവുകൾ ഇല്ലെന്നാണ് റിപ്പോർട്ടുകൾ.
ഇറാൻ-അമേരിക്ക സംഘർഷത്തെ തുടർന്ന് ഫെബ്രുവരി അവസാനം ജലപാത അടച്ചതോടെ കപ്പൽ ഗതാഗതത്തിൽ വലിയ കുറവുണ്ടായി. മുമ്പ് ദിവസേന 138 കപ്പലുകൾ സഞ്ചരിച്ചിരുന്ന പാതയിൽ ഇപ്പോൾ ഏകദേശം 90 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്.
ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ഏകദേശം 1,000 കപ്പലുകൾക്ക് വൻ നാശനഷ്ടം സംഭവിക്കാമെന്ന് ഇൻഷുറൻസ് കമ്പനികൾ വിലയിരുത്തുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇൻഷുറൻസ് തുക വർധിപ്പിക്കാൻ അമേരിക്ക തീരുമാനിച്ചത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ബ്രിട്ടന്റെ നേതൃത്വത്തിൽ 40-ലധികം രാജ്യങ്ങൾ ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.




