കൊല്ലം: കൊട്ടിക്കലാശത്തിന് ശേഷം മടങ്ങുകയായിരുന്ന കെഎസ്‌യു പ്രവർത്തകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണ. അപകടത്തിൽ പരിക്കേറ്റ ഹോക്കി താരങ്ങളായ രണ്ട് കുട്ടികളുടെ ചികിത്സാ ചെലവ് യുഡിഎഫ് ഏറ്റെടുക്കുമെന്ന് അവർ അറിയിച്ചു.
കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമാണ് അപകടം നടന്നത്. കാറിടിച്ചതിനെ തുടർന്ന് പരിക്കേറ്റ കുട്ടികളെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിസിറ്റി ആശുപത്രിയിലേക്കും മാറ്റി. ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള ആൾട്ടോ കാർ അപകടത്തിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്.
എന്നാൽ അപകടസമയത്ത് തന്റെ മകൻ വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്നും, മകന്റെ സുഹൃത്താണ് കാർ ഓടിച്ചതെന്നും ബിന്ദു കൃഷ്ണ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വാഹനം ഓടിച്ച യുവാവിന്റെ പിതാവ് തിരുവനന്തപുരത്തെ സിപിഎം നേതാവാണെന്നും അവർ ചൂണ്ടിക്കാട്ടി. സംഭവത്തെ രാഷ്ട്രീയവത്കരിക്കാൻ സിപിഎം ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.
“അപകടം ആർക്കും ഏത് സമയത്തും സംഭവിക്കാവുന്നതാണ്. എന്നാൽ സിപിഎം ഇതിനെ രാഷ്ട്രീയവത്കരിക്കുകയാണ്. എന്റെ മകൻ സ്ഥലത്തില്ലായിരുന്നു എന്നതിന് സിസിടിവി ദൃശ്യങ്ങൾ തെളിവാണ്,” എന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടതുപക്ഷത്തിൽ നിന്ന് നിരന്തരമായ ആക്രമണങ്ങളും വേട്ടയാടലുകളും നേരിടേണ്ടി വന്നതായും അവർ ആരോപിച്ചു. പോസ്റ്റർ നശിപ്പിക്കൽ മുതൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾ വരെ ഇതിന്റെ ഭാഗമാണെന്ന് പറഞ്ഞു. മങ്ങാട് സംഘംമുക്കിൽ അഞ്ച് യുഡിഎഫ് പ്രവർത്തകർ മർദ്ദിക്കപ്പെട്ട സംഭവവും, തനിക്കെതിരായ വധശ്രമവും അവർ ചൂണ്ടിക്കാട്ടി.
പരിക്കേറ്റ കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ മുഴുവൻ സഹായവും നൽകുമെന്ന് ബിന്ദു കൃഷ്ണ ആവർത്തിച്ചു.




