കൊച്ചി: വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്ന് ആളെ ഒഴിപ്പിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് പോണേക്കര സ്വദേശിയായ 34-കാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. പോണേക്കര സ്വദേശികളായ സെജിൻ (35), അമൽഷ (35) എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാംപ്രതിയായ ജോസഫ് ജോജു ഒളിവിലാണെന്നും ഇയാൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
മേയ് 29-ന് വൈകിട്ട് നാലോടെയായിരുന്നു സംഭവം. ആക്രമണത്തിനിരയായ യുവാവിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂടാക്കിയ ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ചതായി പരാതിയിൽ പറയുന്നു.
പ്രതികളുടെ സുഹൃത്ത് 34-കാരന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇയാൾ ഒരു കേസിൽ പ്രതിയാണെന്ന് അറിഞ്ഞതിനെ തുടർന്ന് വീട്ടുടമ താമസസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.
ജോസഫ് ജോജു വീട്ടുടമയെ സ്‌കൂട്ടറിൽ സെജിന്റെ വീട്ടിലെത്തിച്ച ശേഷം ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് പ്രതികൾ ചൂടാക്കിയ ചട്ടുകം ഉപയോഗിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിച്ചു. ഇടത് കൈയിലും കാലിലും ഉൾപ്പെടെ നിരവധി ഭാഗങ്ങളിൽ പൊള്ളലേറ്റിട്ടുണ്ട്. ഏകദേശം രണ്ട് മണിക്കൂറോളം പീഡനം തുടർന്നതായും പരാതിയിലുണ്ട്.
പിന്നീട് യുവാവ് അവിടെ നിന്ന് രക്ഷപ്പെട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.






