കുവൈത്ത് സിറ്റി: വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായിട്ടും കുവൈത്തിന്റെ സുരക്ഷയ്ക്കുള്ള ബ്രിട്ടന്റെ പിന്തുണ തുടരുമെന്ന് കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ കുദ്സി റഷീദ് വ്യക്തമാക്കി. ബ്രിട്ടീഷ് എംബസിയുടെ സമൂഹമാധ്യമ പ്രസ്താവനയിൽ, ‘റാപിഡ് സെൻട്രി’ സംവിധാനത്തിന്റെ വിന്യാസത്തിന് പിന്തുണ നൽകുന്ന ബ്രിട്ടീഷ് റോയൽ എയർ ഫോഴ്‌സ് സംഘത്തെ കഴിഞ്ഞ ആഴ്ച എംബസിയിൽ സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു.
ഡ്രോൺ ഭീഷണികളെ നേരിടുന്നതിനായി കുവൈത്തിന്റെ വ്യോമ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിലെ ബ്രിട്ടീഷ് പ്രതിരോധ അറ്റാഷെ കർണൽ നീൽ മാരിയറ്റ് പങ്കെടുത്ത യോഗത്തിൽ, സംഘത്തിന്റെ പ്രവർത്തനങ്ങളും കുവൈത്ത് സേനയുമായുള്ള ഏകോപനവും സഹകരണവും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു. പ്രദേശത്ത് നിലനിൽക്കുന്ന സാഹചര്യം ശാന്തമായാലും സ്ഥിരമായ ജാഗ്രതയും തയ്യാറെടുപ്പും അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് ബ്രിട്ടൻ തുടർന്നും പിന്തുണ നൽകുമെന്നും അംബാസഡർ വ്യക്തമാക്കി.
ഇതിനിടെ, യുഎസ്–ഇറാൻ–ഇസ്രായേൽ സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ പുതിയ സമാധാന നീക്കവുമായി പാകിസ്ഥാനും ചൈനയും രംഗത്തെത്തി. പാക്–ചൈന അഞ്ചിന സമാധാന പദ്ധതി സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി. മുൻപ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പദ്ധതി വീണ്ടും സജീവമാക്കുന്നത്.
പാകിസ്ഥാനിൽ നടന്ന യുഎസ്–ഇറാൻ 21 മണിക്കൂർ നീണ്ട സമാധാന ചർച്ച പരാജയപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും മുന്നോട്ടുവെച്ച ഉപാധികളിൽ ധാരണയിലെത്താൻ സാധിക്കാത്തതാണ് ഇതിന് കാരണം. തുടർന്ന് ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കാത്ത പക്ഷം ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച മുതൽ ഉപരോധം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് ചൈനയും പാകിസ്ഥാനും വീണ്ടും സമാധാന ശ്രമങ്ങളുമായി രംഗത്തെത്തിയത്.




