തെരഞ്ഞെടുപ്പ് ഫലത്തിലേക്ക് ഇനിയും മൂന്നാഴ്ച്ചയിലധികം സമയമുണ്ട്. കൂട്ടിയും കിഴിച്ചും ദിവസങ്ങള്‍ തള്ളിനീക്കുന്ന തിരക്കിലാണ് മുന്നണികള്‍. നിലനില്‍പ്പിന്റെ പോരാട്ടത്തിലായിരിക്കുന്ന കോണ്‍ഗ്രസ് നീണ്ട ഒരു ദശാബ്ദത്തിനപ്പുറം ഭരണത്തിലേറാമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. അതിനിടെ കോണ്‍ഗ്രസിലെ സ്ഥിരം കസേരക്കളിയും സ്‌റ്റേജിന് പുറകില്‍ തുടങ്ങിക്കഴിഞ്ഞു. ആരായിരിക്കും മുഖ്യമന്ത്രി എന്ന ചര്‍ച്ചകളുടെ പേരില്‍ ഇതിനോടകം സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും കോണ്‍ഗ്രസ് നേതാക്കളും അണികളും തമ്മില്‍ വടംവലി തുടങ്ങിയിട്ടുണ്ട്.
മുഖ്യമന്ത്രി എറണാകുളം ജില്ലയില്‍ നിന്നാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയും സ്വന്തം ടീമുകളെ പിന്നണിയില്‍ ഒരുക്കുന്ന തിരക്കിലാണെന്നതും മൂന്നാമത്തെ സാധ്യതയായി കെസി വേണുഗോപാല്‍ നില്‍ക്കുന്നുണ്ട് എന്നതും പരസ്യമായ രഹസ്യം. എം.എല്‍.എ.യല്ലാത്തയാള്‍ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് കെ.പി.സി.സി. പ്രസിഡന്റ് നല്‍കിയ മറുപടിയും ഇതിനൊപ്പം ചേര്‍ത്ത് വായിക്കാം. മുന്‍പ് കെ. കരുണാകരന്‍, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കള്‍ മുന്നണിയെ നയിച്ചിരുന്നകാലത്ത് നേരത്തേ പ്രഖ്യാപിച്ചില്ലെങ്കില്‍പ്പോലും അധികാരം ലഭിച്ചാല്‍ ആരാകും അമരത്ത് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നില്ല. നിലവില്‍ അതല്ല സ്ഥിതി. എങ്കിലും ഇത്തവണ യുഡിഎഫ് അവര്‍ പറയുന്നത് പോലെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുന്ന സാഹചര്യമുണ്ടായാല്‍ എങ്ങനെയായിരിക്കും കാര്യങ്ങളെന്ന് നമുക്കൊന്ന് സങ്കല്‍പ്പിച്ചു നോക്കാം.
വിഡി സതീശന്റെ വിജയമായിട്ട് തന്നെയാകും അത് കണക്കാക്കുക. തോറ്റാല്‍ താന്‍ വനവാസത്തിന് പോകുമെന്നും ഡീല്‍ ആരോപണങ്ങളുന്നയിച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി എന്നുമൊക്കെയുള്ള തരത്തില്‍ സതീശന്റെ ആത്മവിശ്വാസവും മാസ് ഡയലോഗുകളും സൈബറിടങ്ങളില്‍ കത്തിപ്പടരാം. പാര്‍ട്ടിയിലും മുന്നണിയിലും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കൂടുതല്‍ കരുത്തനാകും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്വാഭാവികമായും പരിഗണിക്കപ്പെടും. ഇതേ കുപ്പായം തുന്നിയിരിക്കുന്ന മറ്റു നേതാക്കള്‍ക്കിടയില്‍ മുന്‍തൂക്കം ലഭിക്കും. എങ്കില്‍ പോലും രമേശ് ചെന്നിത്തലയെ സമാധാനിപ്പിച്ച് കൂടെ നിര്‍ത്തുക എന്ന കനത്ത വെല്ലുവിളിയും സതീശനെ കാത്തിരിക്കുന്നുണ്ട്. ഒരുപക്ഷേ ചെന്നിത്തല ഒരു വിമത കുപ്പായമെടുത്തിടാന്‍ വരെ സാധ്യതയുണ്ട്.
മറ്റൊരു വലിയ ഘടകമാകാന്‍ പോകുന്നത് മുസ്ലീം ലീഗിന്റെ സ്ഥാനമാണ്. മുസ്ലിം ലീഗ് കൂടുതല്‍ കരുത്തോടെ അധികാരത്തിലും മുന്നണിയിലും പിടിമുറുക്കും. ഉപമുഖ്യമന്ത്രി പദവിക്ക് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന തരത്തില്‍ ഇപ്പോഴേ അവകാശവാദങ്ങള്‍ ഉയര്‍ത്തുന്ന ലീഗ്, യുഡിഎഫ് വന്‍ വിജയം നേടിയാല്‍ തങ്ങളുടെ ഡിമാന്‍ഡുകള്‍ ഇരട്ടിയാക്കുമെന്നുറപ്പ്. മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തില്‍ വലിയ വിലപേശലുകള്‍ അരങ്ങേറും. അതിനൊപ്പം നിലവില്‍ ഇടതുപക്ഷത്തുള്ള കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഒരുപക്ഷേ മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിക്കുന്ന സാഹചര്യം വന്നേക്കാം.
ഇനി എല്‍ഡിഫില്‍ എന്തായിരിക്കും സംഭവിക്കാന്‍ സാധ്യതയെന്ന് നോക്കാം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ പരാജയ കാരണങ്ങള്‍ മുഴുവനായി ഒറ്റ നേതാവില്‍ കേന്ദ്രീകരിക്കും. പിണറായി വിജയന്റെ നേതൃസ്ഥാനം ചോദ്യം ചെയ്യപ്പെടും. ഇടതുമുന്നണിയില്‍ വലിയ മാറ്റങ്ങളും സിപിഎമ്മില്‍ ചെറിയ പൊട്ടിത്തെറികളും ഉണ്ടാകാം. സിപിഐ സിപിഎമ്മിന്റെ തണലില്‍ നിന്നു മാറി സ്വതന്ത്ര ശക്തിയാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിച്ചേക്കാം. ഒരുപക്ഷേ ശിഥിലീകരണ ഭീഷണി നേരിടുകയും ചെയ്യാം. എങ്കില്‍ പോലും കരുത്തുറ്റ സംഘടനാ സംവിധാനമുള്ളതിനാല്‍ തകര്‍ന്നുപോകുമെന്ന് കരുതാന്‍ വയ്യ.
ഇനി ബിജെപിയുടെ ഭാവി നോക്കാം, കേരളത്തിലെ അധികാരത്തില്‍ ഇടംകിട്ടാത്ത പാര്‍ട്ടിയായി ഒരിക്കല്‍ക്കൂടി ബിജെപി വിലയിരുത്തപ്പെടാം. കേന്ദ്രത്തിന്റെ ഇത്രയും പണവും പവറും ഉണ്ടായിട്ടും ബിജെപിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയ്ക്ക് വിജയസാധ്യത കേരളത്തില്‍ ഇല്ല എന്ന് വിധി എഴുതപ്പെടാം. നേമത്ത് തോറ്റാലോ രണ്ട് സീറ്റുകളെങ്കിലും നേടാനായില്ലെങ്കിലോ രാജീവ് ചന്ദ്രശേഖറിന്റെ നേതൃസ്ഥാനം തെറിച്ചേക്കാം.
ഇതെല്ലാം യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നാല്‍ മാത്രം സംഭവിക്കാവുന്ന മാറ്റങ്ങളാണ്. വോട്ടെടുപ്പിന് പിന്നാലെ വന്ന ബൂത്ത് തല അവലോകനങ്ങളും സര്‍വേകളുമെല്ലാം പരിശോധിക്കുമ്പോള്‍ സതീശന്‍ പറഞ്ഞ പോലെ 100 സീറ്റുകള്‍ നേടിയുള്ള ഒരു വിജയത്തിന് സാധ്യതകള്‍ വിദൂരമാണെന്ന് തന്നെ പറയാം. വിലയിരുത്തലുകളിലധികവും ഒരു എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച പ്രവചിക്കുമ്പോള്‍ മുഖ്യമന്ത്രി കസേരയില്‍ പിണറായിയെ തന്നെ കാണാനുള്ള സാധ്യതകളാണ് അധികവും.
അണിയറയില്‍ സംഭവിക്കുന്നത് എന്താണെന്നോ ജനം എഴുതിയ വിധി എന്താണെന്നോ ഇപ്പോഴും നമുക്കറിയില്ല. ഗ്രൂപ്പ് പോരുകളും മുന്നണിയിലെ വിലപേശലുകളും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെങ്കിലും, വികസനവും ജനക്ഷേമവും മുന്‍നിര്‍ത്തിയുള്ള ഒരു ഭരണകൂടത്തെയാണ് കേരളം പ്രതീക്ഷിക്കുന്നത് എന്ന് മാത്രമേ പറയാനാകൂ. ബാലറ്റ് പെട്ടി തുറക്കുമ്പോള്‍ തെളിയുന്ന ചിത്രം കേരള രാഷ്ട്രീയത്തില്‍ പുതിയൊരു ചരിത്രത്തിന് തുടക്കമിടുമോ അതോ പഴയ തനിയാവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കപ്പെടുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.




