മസ്കറ്റ്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച കാലാവസ്ഥാ വ്യതിയാനം അടുത്ത കുറച്ച് ദിവസങ്ങളിലും തുടരുമെന്നാണ് വിവരം.
മരുഭൂമി പ്രദേശങ്ങളിലും തുറസായ ഇടങ്ങളിലും കാറ്റ് ശക്തമാകുന്നതോടെ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ട്. ഇതുവഴി പല പ്രദേശങ്ങളിലും കാഴ്ചപരിധി ഗണ്യമായി കുറയാൻ ഇടയാകും. മുസന്ദം തീരങ്ങളിലും ഒമാൻ കടലിലും തിരമാലകൾ ഏകദേശം 2.5 മീറ്റർ വരെ ഉയർന്നേക്കാം. കടൽ ഇടത്തരം മുതൽ പ്രക്ഷുബ്ധാവസ്ഥയിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
വടക്കൻ ഗവർണറേറ്റുകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അൽ ഹജർ പർവ്വതനിരകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, സൗത്ത് അൽ ശർഖിയ, അൽ വുസ്ത, ദോഫാർ പ്രദേശങ്ങളിൽ മൂടൽമഞ്ഞിനോ താഴ്ന്ന മേഘങ്ങൾക്കോ സാധ്യതയുണ്ടെന്നും അതോറിറ്റി അറിയിച്ചു. പൊടിയും മൂടൽമഞ്ഞും കാരണം കാഴ്ചപരിധി കുറയാൻ ഇടയുള്ളതിനാൽ വാഹനമോടിക്കുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.




