രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള ഏറ്റവും വലിയ ചർച്ച മണ്ഡല പുനർനിർണയത്തേയും വനിതാ സംവരണത്തേയും ചുറ്റിപ്പറ്റിയാണ്. 33 ശതമാനം വനിത സംവരണം നടപ്പാക്കാനെന്ന പേരിൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആക്കി ഉയർത്തുന്ന മണ്ഡല പുനർ നിർണയ ബിൽ ഇന്ന് കടുത്ത പ്രതിപക്ഷ ബഹളത്തെ മറികടന്ന് പാർലമെന്റിൽ അവതരിപ്പിച്ചു കഴിഞ്ഞു. നാളെ വോട്ടെടുപ്പ് നടക്കും. ബിൽ നിയമമായാൽ ലോക്‌സഭയിലേക്ക് സംസ്ഥാനങ്ങളിൽ നിന്ന് 815ൽ കവിയാത്ത അംഗങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്ന് 35ൽ കൂടാത്ത അംഗങ്ങളും തെരഞ്ഞെടുക്കപ്പെടും. ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ ബിൽ, ഡൽഹി, ജമ്മു-കശ്മീർ, പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള പ്രത്യേക ബിൽ എന്നീ മൂന്നു ബില്ലുകളായാണ് മണ്ഡല പുനർനിർണയത്തിനുള്ള നിയമനിർമാണം സർക്കാർ നടത്തുന്നത്.
എന്തുകൊണ്ടാണ് വിഷയത്തിൽ ഇത്രയും പ്രതിഷേധങ്ങൾ ഉയരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? വനിതാ സംവരണത്തിന്റെ പേരിൽ ബിജെപി നടത്തുന്നത് വലിയൊരു രാഷ്ട്രീയ കൊള്ളയാണെന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിലേക്ക് ഒരു പടികൂടി അടുക്കുകയാണ് കേന്ദ്രം ഇതിലൂടെ എന്നും പറയാം. 2029ലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമാണ് ബിജെപിക്ക് ഇതിലൂടെ ലഭിക്കുക. ഒരുപക്ഷേ ഇനിയങ്ങോട്ട് ബിജെപി മാത്രം ഭരിക്കുന്ന ഒരു നിലയിലേക്ക് വരെ ഇന്ത്യ മാറിയേക്കാം എന്ന തരത്തിൽ പ്രതിപക്ഷം മുന്നറിയിപ്പ് നൽകുന്നുണ്ട്.
മണ്ഡല പുനർനിർണയം നടപ്പിലാക്കുന്നതിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അനുകൂലമായ രീതിയിൽ സീറ്റുകൾ വർധിക്കും. ജനസംഖ്യ കണക്കാക്കിയാണ് ഈ മാറ്റം. അങ്ങനെ വരുമ്പോൾ മികച്ച രീതിയിൽ ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാകും. ഉത്തർപ്രദേശ്, ബിഹാർ പോലെയുള്ള സംസ്ഥാനങ്ങളിൽ സീറ്റ് ഗണ്യമായി കൂടും. കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ശുഷ്‌കമാകും. പഞ്ചാബിനും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾക്കുമെല്ലാം ഇതേ കുറവ് വരും. ബില്ലുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചർച്ചകളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ‘തുല്യമായ ആനുപാതിക വർധന’ ഉറപ്പാക്കും എന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവിട്ടിട്ടുള്ള കരടിൽ ഇതേകുറിച്ച് പരാമർശമില്ല. കേരളത്തിൽ കൂടുന്നതിന് പകരം ഉള്ള സീറ്റുകൾ കുറയാൻ വരെയുള്ള സാധ്യതകളാണ് നിലനിൽക്കുന്നത്.




