നാസിക്: ടിസിഎസ് ബിപിഒ കേന്ദ്രത്തിലെ ലൈംഗികപീഡനവും മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസിൽ ‘മുഖ്യസൂത്രധാര’യെന്ന് പോലീസ് ആരോപിക്കുന്ന നിദ ഖാൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാൻ ഒരുങ്ങുന്നു. നിദ ഗർഭിണിയാണെന്നും അതിനാൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നും അവരുടെ അഭിഭാഷകൻ ബാബ സയ്യിദ് വ്യക്തമാക്കി. അതേസമയം, നിദ നിരപരാധിയാണെന്നും ഒളിവിലല്ലെന്നും കുടുംബം അവകാശപ്പെട്ടു.
നിദ ഒരു സാധാരണ ജീവനക്കാരി മാത്രമാണെന്നും പുറത്തുവരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബന്ധുക്കൾ പറഞ്ഞു. രണ്ടുദിവസത്തിനകം മുൻകൂർ ജാമ്യത്തിനായി നിയമനടപടികൾ ആരംഭിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
23 വയസ്സുള്ള ബിപിഒ ജീവനക്കാരി നൽകിയ പരാതിയെത്തുടർന്നാണ് കേസിന് തുടക്കം. വിവാഹവാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്ന ആരോപണത്തിൽ സീനിയർ സഹപ്രവർത്തകനായ ഡാനിഷ് ഷെയ്ഖിനെതിരെ ആദ്യം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ലൈംഗികപീഡനം, മതവിശ്വാസത്തെ അപമാനിക്കൽ, കൂട്ടുത്തരവാദിത്തം എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. ദേവ്ലാലി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മതപീഡനവുമായി ബന്ധപ്പെട്ട എഫ്‌ഐആറിലാണ് നിദ ഖാന്റെ പേര് ഉൾപ്പെട്ടിരിക്കുന്നത്. ജീവനക്കാരുടെ പരാതികൾ അടിച്ചമർത്താനും പ്രതികളെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ നിദ പങ്കെടുത്തുവെന്നാണ് പോലീസ് ആരോപണം.
അന്വേഷണത്തിൽ പ്രതികൾ തമ്മിലുള്ള ഫോൺകോൾ, ഇമെയിൽ, ചാറ്റുകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുടെ തെളിവുകൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കേസിൽ ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിദ ഖാൻ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, നിദ വീട്ടിൽ തന്നെയുണ്ടെന്നും ഒളിവിലല്ലെന്നും കുടുംബം ആവർത്തിച്ചു. അവർ എച്ച്ആർ ഹെഡ് അല്ല, ടെലികോളറായി ജോലി ചെയ്തിരുന്ന സാധാരണ ജീവനക്കാരിയാണെന്നും ബന്ധുക്കൾ വ്യക്തമാക്കി. നിദയെക്കുറിച്ചുള്ള വിവരങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും കുടുംബം ആരോപിച്ചു.
സംഭവത്തെ തുടർന്ന് കുടുംബം മാനസികമായി വലിയ വിഷമത്തിലാണെന്നും, നിദയെ അന്വേഷിച്ച് പോലീസ് ഇതുവരെ വീട്ടിലെത്തിയിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. കേസിൽ ഡാനിഷ് ഷെയ്ഖ് ഉൾപ്പെടെ നിരവധി പ്രതികൾ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.




