ടെഹ്റാൻ: ഇറാന്റെ നിയമാനുസൃതമായ ആണവ അവകാശങ്ങൾ നിഷേധിക്കാൻ ഒരു രാജ്യത്തിനും അധികാരമില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. എല്ലാ രാജ്യങ്ങളും തുല്യമായി പരിഗണിക്കപ്പെടണം എന്നതാണ് ഇറാന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സംഘർഷങ്ങൾ മാന്യമായി അവസാനിപ്പിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും, മേഖലയിൽ സമാധാനം നിലനിർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ ഒരിക്കലും യുദ്ധങ്ങൾ ആരംഭിച്ചിട്ടില്ലെന്നും, മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ സ്വയം പ്രതിരോധത്തിനുള്ള അവകാശം മാത്രമാണ് ഇറാൻ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ അമേരിക്ക ശ്രമിക്കുന്നതിനെ അദ്ദേഹം വിമർശിച്ചു. ഒരു രാജ്യത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
അതേസമയം, അമേരിക്ക ഉന്നയിക്കുന്ന ആവശ്യങ്ങൾ കാരണം നേരിട്ടുള്ള ചർച്ചകൾക്ക് ഇപ്പോൾ ഇറാൻ തയ്യാറല്ലെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖത്തീബ്‌സാദെ അറിയിച്ചു. സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളെ ഇറാൻ ‘സാമ്പത്തിക തീവ്രവാദം’ എന്നാണ് വിശേഷിപ്പിച്ചത്. ഈ ഉപരോധങ്ങൾ രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ലക്ഷ്യമെന്നും ഇറാൻ ആരോപിച്ചു. ഉപരോധങ്ങൾ നീക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.




