കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് വനിതാ നേതാവ് ഫാത്തിമ തഹ്ലിയ. എം. സ്വരാജിനെ “സംഘാവ്” എന്ന് വിളിച്ച സംഭവത്തെക്കുറിച്ചാണ് പ്രതികരണം. ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഫാത്തിമ വിശദീകരണം നൽകിയത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വ്യക്തിയല്ല, ആശയധാരയാണെന്നും അവർ പറഞ്ഞു. എം സ്വരാജ്നെ വ്യക്തിപരമായി ലക്ഷ്യമിട്ടല്ല “സംഘാവ്” എന്ന് വിളിച്ചതെന്നും വ്യക്തമാക്കി.
നിലമ്പൂർ തെരഞ്ഞെടുപ്പിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ മാസ്റ്റർ ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നടത്തിയിരുന്നുവെന്നും അതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രയോഗം ഉണ്ടായതെന്നും ഫാത്തിമ പറഞ്ഞു. എൽഡിഎഫ് വർഗീയ വിഷയങ്ങൾ ഉപയോഗിച്ച് വിജയിക്കാൻ ശ്രമിച്ചുവെന്നും, “സംഘിയാണോ സഖാവാണോ” എന്ന ചർച്ചകളുടെ ഭാഗമായാണ് “സംഘാവ്” എന്ന വാക്ക് ഉപയോഗിച്ചതെന്നും അവർ വ്യക്തമാക്കി.
ഇത് രണ്ടും ചേർന്ന ആശയധാരയെ സൂചിപ്പിക്കാനാണെന്നും, വ്യക്തിപരമായി കാണേണ്ട കാര്യമല്ലെന്നും കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽ പറയുന്ന കാര്യങ്ങൾ വ്യക്തിപരമായി എടുക്കരുതെന്നും അത് തന്നെയാണ് താൻ പഠിച്ച പാഠമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.




