കൊല്ലം: മകളുടെ സൈക്കിൾ എടുത്തതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ സ്ത്രീയുടെ ദേഹത്ത്, ഒപ്പം താമസിച്ചയാൾ പെട്രോളൊഴിച്ചു കത്തിച്ചു. ഓച്ചിറ ചങ്ങൻകുളങ്ങര പള്ളത്തേരിൽ പരേതനായ രാജന്റെ ഭാര്യ പ്രസന്ന (57)യ്ക്കാണ് പൊള്ളലേറ്റത്.
ക്ലാപ്പന സ്വദേശി രഘുവിന്റെ പേരിൽ ഓച്ചിറ പോലീസ് കേസെടുത്തു. ശരീരമാസകലം പൊള്ളലേറ്റ പ്രസന്നയെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. പ്രസന്ന അപകടനില തരണം ചെയ്തിട്ടില്ല. നിസ്സാര പൊള്ളലേറ്റ രഘുവിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ ഏഴരയോടെ പ്രസന്നയുടെ വീട്ടിലായിരുന്നു സംഭവം. തലയിൽ പെട്രോളൊഴിച്ചു കത്തിച്ചതിനെത്തുടർന്ന് നിലവിളിച്ചുകൊണ്ട് പ്രസന്ന അടുത്ത വീട്ടിലേക്ക് ഓടി. നിലവിളികേട്ടെത്തിയ സമീപവാസികൾ ചാക്കും മറ്റുമുപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും മാരകമായി പൊള്ളലേറ്റിരുന്നു.
ഓച്ചിറ കെഎസ്ഇബി ഓഫീസിലെ താത്കാലിക ശുചീകരണത്തൊഴിലാളിയായ പ്രസന്നയോടൊപ്പം രഘു ഏറെനാളായി കഴിഞ്ഞുവരികയായിരുന്നു. പ്രസന്നയ്ക്കു സുഖമില്ലാത്തതിനെത്തുടർന്ന് പകരം ഇളയ മകൾ രാജേശ്വരി രാവിലെ ജോലിക്കായി കെഎസ്ഇബി ഓഫീസിലേക്കു പോയപ്പോഴായിരുന്നു സംഭവം. മൂത്തമകൾ രാജി ഭർതൃഗൃഹത്തിലായിരുന്നതിനാൽ വീട്ടിൽ ഇവർ രണ്ടുപേരും മാത്രമാണുണ്ടായിരുന്നത്.
ഇവർ തമ്മിൽ കുറേനാളായി സ്വരച്ചേർച്ചയിലല്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങൾക്കു മുൻപ് ഇളയ മകളുടെ സൈക്കിൾ രഘു എടുത്തുകൊണ്ടുപോയിരുന്നു. മകൾക്ക് ജോലിക്കുപോകാൻ സൈക്കിൾ തരണമെന്ന് പ്രസന്ന രഘുവിനോട് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും വാക്കുതർക്കമുണ്ടാവുകയും രഘു കന്നാസിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് തീ കത്തിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.




