പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. അമിത വൈദ്യുതി ഉപയോഗം മൂലം ട്രാൻസ്ഫോർമറുകൾ ഓവർലോഡായി തകരാറിലാകുന്നതാണ് തടസ്സങ്ങൾക്ക് കാരണമെന്നും, ഓവർലോഡ് സംഭവിക്കുമ്പോൾ വൈദ്യുതി സ്വാഭാവികമായി ട്രിപ്പ് ആകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് സമയം വൈദ്യുതി ഉപയോഗം കുറച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാകുമെന്നും മന്ത്രി പ്രതികരിച്ചു.
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. പ്രത്യേകിച്ച് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഹീറ്റർ, വാഷിങ് മെഷീൻ പോലുള്ള കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. ഈ സാഹചര്യത്തിൽ പ്രതിപക്ഷവും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കടുത്ത വേനലും മഴക്കുറവും കാരണം വൈദ്യുതി ഉപഭോഗത്തിൽ വൻ വർധനവാണ് ഉണ്ടായത്. എയർ കണ്ടീഷണർ പല വീടുകളിലും അനിവാര്യമായതോടെ രാത്രികാലങ്ങളിൽ ഓവർലോഡ് കൂടുതലാകുന്നതായും പറയുന്നു. കരാർ പുതുക്കുന്നതിൽ കെഎസ്ഇബിക്ക് ഉണ്ടായ വീഴ്ചയും പ്രതിസന്ധിക്ക് കാരണമായതായി വിമർശനമുണ്ട്. മുൻകൂട്ടി മുന്നറിയിപ്പുകൾ ഉണ്ടായിട്ടും ആവശ്യമായ തയ്യാറെടുപ്പുകൾ നടന്നില്ലെന്ന ആരോപണവും ഉയരുന്നു.
വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലവാരമായ 117 ദശലക്ഷം യൂണിറ്റിന് മുകളിലെത്തിയതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് അനുഭവപ്പെടുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെന്നും വിവരം. ഒരാഴ്ച മുമ്പ് മുതൽ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിരുന്നു.






