മലപ്പുറം: പുളിക്കലിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ സ്വർണവളകൾ കവർന്ന കേസിലെ പ്രതികളെ കൊണ്ടോട്ടി പൊലീസ് പിടികൂടി. പ്ലസ് വൺ വിദ്യാർത്ഥിയും രണ്ട് യുവാക്കളും ഉൾപ്പെട്ട മൂന്നംഗ സംഘമാണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കൊപ്പം പെരുമണ്ണ കട്ടക്കളത്തിൽ വീട്ടിൽ മുഹമ്മദ് സിനാൻ (21), പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാൽ (19) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുളിക്കൽ അങ്ങാടിയിലെ കനകമഹൽ ജ്വല്ലറിയിൽ ആഭരണം വാങ്ങാനെന്ന വ്യാജേന എത്തിയ വിദ്യാർത്ഥി രണ്ട് പവൻ തൂക്കമുള്ള മൂന്ന് സ്വർണവളകൾ എടുത്ത് കടയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. പുറത്തു ബൈക്കിൽ കാത്തുനിന്നിരുന്ന മുഹമ്മദ് സിനാനോടൊപ്പം ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുമ്പോൾ സമാന രീതിയിൽ കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിൽ ഒരു മോഷണവും മറ്റൊരു മോഷണശ്രമവും നടന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ചിരുന്നത് മുഹമ്മദ് ഇഖ്ബാലാണെന്നും പൊലീസ് അറിയിച്ചു.
കൊണ്ടോട്ടി ഇൻസ്‌പെക്ടർ കെ. അനുദാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ എം.ആർ. കൃഷ്ണപ്രസാദ്, എം. അമർനാഥ്, ഉദ്യോഗസ്ഥരായ ഋഷികേഷ്, ഇബ്രാഹിം, രഞ്ജു, പ്രശോഭ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.




