തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ)യുടെ അന്തരീക്ഷ പഠന ഉപകരണം ജനവാസ മേഖലയിലേക്ക് പതിച്ചതോടെ പ്രദേശത്ത് ആശങ്ക പരന്നു. പള്ളിക്കൽ–പാരിപ്പള്ളി റോഡിലെ കെട്ടിടം മുക്ക് ജംക്‌ഷൻ സമീപം കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം.
ഹൈഡ്രജൻ ബലൂണിൽ ബന്ധിപ്പിച്ച് അന്തരീക്ഷ പഠനത്തിനായി അയച്ച ഉപകരണം ബലൂൺ പൊട്ടിയതിനെ തുടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. ബൈക്ക് യാത്രികരുടെ സമീപത്തേക്ക് വീണ ഉപകരണം ഭാരം കുറഞ്ഞതായതിനാൽ ആര്ക്കും പരിക്കേറ്റില്ല. യാത്രികർ വാഹനം നിർത്തി പരിശോധിക്കുമ്പോൾ ഉപകരണത്തിന്റെ മോട്ടർ പ്രവർത്തിക്കുന്ന നിലയിലായിരുന്നു.
സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ആദ്യം ആശങ്കയിൽ ആയിരുന്നെങ്കിലും, ഉപകരണത്തിൽ ‘ISRO’ എന്നും ‘പൊട്ടിത്തെറിയോ അപകടസാധ്യതയോ ഇല്ല’ എന്നും രേഖപ്പെടുത്തിയിരുന്നത് കണ്ടതോടെ ഭയം മാറി. തുടർന്ന് സ്ഥലത്തെത്തിയ പള്ളിക്കൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇത് ഐഎസ്ആർഒയുടെ ശാസ്ത്രീയ ഉപകരണമാണെന്ന് സ്ഥിരീകരിച്ചു.
കാലാവസ്ഥ, കാറ്റിന്റെ ഗതി, മഴ, ഇടിമിന്നൽ, ന്യൂനമർദം തുടങ്ങിയവ പഠിക്കാൻ ഐഎസ്ആർഒ ഇത്തരത്തിലുള്ള ഉപകരണങ്ങൾ മാസാന്ത്യം ഹൈഡ്രജൻ ബലൂണുകൾ വഴി അന്തരീക്ഷത്തിലേക്ക് അയയ്ക്കാറുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സാധാരണയായി സമുദ്രത്തിലേക്ക് പതിക്കുന്ന ഉപകരണങ്ങൾ പ്രതികൂല കാലാവസ്ഥയിൽ കരയിലേക്കും വീഴാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി.
സംഭവത്തിൽ അപകടഭീഷണി ഒന്നുമില്ലെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉപകരണം പള്ളിക്കൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച് പിന്നീട് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.




