ഇടുക്കി: നെടുങ്കണ്ടത്തെ ഇരട്ട കൊലപാതകത്തിൽ പിടിയിലായ പ്രതി സജിയെ പറ്റിയുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ. ലഹരിക്കടിമയായ സജി മദ്യപിച്ചുവന്നാൽ വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നുവെന്നാണ് സഹോദരി സിനി പറയുന്നത്. ഒരിക്കൽ സഹോദരനുമായുണ്ടായ വഴക്കിനിടെ പിടിച്ചുമാറ്റാൻ വന്ന അമ്മയെ സജി തല്ലിയതായും സിനി വെളിപ്പെടുത്തി. തന്റെ അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയ ശേഷം ഒരു കുറ്റബോധവുമില്ലാതെ വീട്ടിൽവെച്ച് സജി ഇറച്ചി പാകംചെയ്ത് കഴിച്ചെന്നും നാട്ടുകാർ പറയുന്നു.
അമ്മയേയും സഹോദരനേയും കാണാതായതിനെക്കുറിച്ച് ചോദിച്ചവരോടൊക്കെ സജി കള്ളമാണ് പറഞ്ഞിരുന്നത്. അമ്മയെ മെഡിക്കൽ കോളേജിൽ കൊണ്ടുപോയെന്നും സഹോദരി സിനിയുടെ വീട്ടിലാണെന്നും പറഞ്ഞു എല്ലാരേയും വിശ്വസിപ്പിച്ചിരുന്നു. സജിയുടെ അമ്മ മേരിക്കുട്ടിയും സഹോദരൻ റെജിയും കൊല്ലപ്പെട്ടിട്ട് ഏകദേശം 25 ദിവസത്തോളമായെന്നാണ് കരുതപ്പെടുന്നത്. ഈ ദിവസങ്ങളത്രയും ഒന്നുമറിയാത്ത മട്ടിൽ സജി വീട്ടിൽ തന്നെ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് കാണാതായ സജിയുടെ പിതാവിന്റെ തിരോധാനത്തിലും ദുരൂഹതയുണ്ട്.




