കണ്ണൂര്‍: തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തോൽവിക്ക് പിന്നാലെ,സിപിഐഎമ്മില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, സിപിഐഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലത്തിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം സ്വരാജും ജില്ലാ സെക്രട്ടറിയായി പി രാജനും വരണമെന്നാണ് ഫ്‌ളക്‌സ് ബോര്‍ഡിലുള്ളത്. കുറുമാത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെച്ചിരിക്കുന്നത്.
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് എം വി ഗോവിന്ദനെയും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ കെ രാഗേഷിനെയും മാറ്റണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ഉയര്‍ത്തി കണ്ണൂരില്‍ പോസ്റ്ററുകളും പതിച്ചിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ധര്‍മ്മശാലയിലായിരുന്നു ആദ്യമായി പോസ്റ്റര്‍ പതിച്ചത്. ഇതിന് പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പി ജയരാജന്‍ വരണമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുള്ള പോസ്റ്ററുകളും കണ്ണൂരില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തും അഴീക്കോടുമായിരുന്നു പോസ്റ്ററുകള്‍ പതിച്ചത്. ഇതിന്റെ പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ കെ രാഗേഷ് രാജി വെച്ചിരുന്നു.
തെരഞ്ഞെടുപ്പ് തോല്‍വി വിശദമായി ചര്‍ച്ച ചെയ്യാനായി സിപിഐഎം വ്യാഴാഴ്ച യോഗം ചേർന്നിരുന്നു. താഴെ തട്ട് മുതല്‍ പ്രവര്‍ത്തകരെ കേള്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യം ബ്രാഞ്ച് കമ്മിറ്റിയും പിന്നാലെ ലോക്കല്‍ കമ്മിറ്റികളും വിളിക്കും. ബ്രാഞ്ച് കമ്മിറ്റിയില്‍ ഏരിയ കമ്മിറ്റി അംഗങ്ങളും ലോക്കല്‍ കമ്മിറ്റിയില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ അടക്കം കേട്ട ശേഷം റിവ്യൂ തയ്യാറാക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.




