എം.വി ഹോൺഡിയസ് എന്ന ഡച്ച് ക്രൂയിസ് കപ്പലിൽ ഹാന്റ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി. ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ച വ്യക്തി സൂറിച്ചിലെ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് മൂന്നു യാത്രക്കാരെ കൂടി കപ്പലിൽ നിന്ന് ഒഴിപ്പിച്ചു. ഇതുവരെ രോഗബാധ മൂലം മൂന്ന് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ രണ്ട് ഡച്ച് പൗരന്മാരും ഒരു ജർമ്മൻ പൗരനും ഉൾപ്പെടുന്നു.
ഏപ്രിൽ 1ന് അർജന്റീനയിലെ ഉഷുവായയിൽ നിന്നാണ് കപ്പൽ യാത്ര ആരംഭിച്ചത്. യാത്ര ആരംഭിക്കുമ്പോൾ ആരിലും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറയുന്നു. ഏപ്രിൽ 6ന് ഒരു 70 വയസ്സുള്ള ഡച്ച് പൗരനിലാണ് ആദ്യ ലക്ഷണങ്ങൾ കണ്ടത്. പനി, തലവേദന, വയറിളക്കം എന്നിവയായിരുന്നു ലക്ഷണങ്ങൾ. ഏപ്രിൽ 11ന് അദ്ദേഹം മരിച്ചു. തുടർന്ന് ഭാര്യയ്ക്കും രോഗം സ്ഥിരീകരിക്കുകയും അവർ ഏപ്രിൽ 26ന് ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്‌ബർഗിൽ മരിക്കുകയും ചെയ്തു.
പിന്നീട് ഒരു ബ്രിട്ടീഷ് പൗരനിലും ജർമ്മൻ യുവതിയിലും രോഗം കണ്ടെത്തി. ബ്രിട്ടീഷ് പൗരൻ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ചികിത്സയിലാണ്. ആദ്യ മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് ഹാന്റവൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് രോഗത്തിന്റെ അപൂർവ്വമായ ആൻഡീസ് വകഭേദം സംബന്ധിച്ച പരിശോധനകളും തുടരുകയാണ്. ഇപ്പോൾ കപ്പലിലെ 150 യാത്രക്കാരോട് സാമൂഹിക അകലം പാലിക്കണമെന്ന് WHO നിർദേശിച്ചിട്ടുണ്ട്. 23 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് കപ്പലിൽ ഉള്ളത്. കപ്പൽ ഇപ്പോൾ പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്തിന് സമീപമാണ്.






