ബെംഗളൂരു: ബെംഗളൂരുയിൽ തെരുവുനായ സംരക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന സുനിത കൊല്ലപ്പെട്ട സംഭവത്തിൽ വികാരാധീനയായി പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് പാർവതി സംഭവത്തെക്കുറിച്ച് സംസാരിച്ചത്. സുനിതയെ ഉപദ്രവിക്കാൻ കഴിയാത്തതിന്റെ പ്രകോപനത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് താരം ആരോപിച്ചു. ഇത് ആദ്യമായല്ല ഇയാൾ ഇത്തരത്തിലുള്ള കുറ്റകൃത്യം ചെയ്യുന്നതെന്നും അവസാനത്തേതായിരിക്കില്ലെന്നും പാർവതി പറഞ്ഞു.
സുനിതയെ വ്യക്തിപരമായി അറിയാമായിരുന്നുവെന്നും അവരുടെ വീട്ടിൽ പോയിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ലൈംഗികാതിക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുനിത കൊല്ലപ്പെട്ടതെന്നും പാർവതി പറഞ്ഞു. മിണ്ടാപ്രാണികളോട് അതിയായ സ്നേഹവും കരുണയും കാണിച്ച വ്യക്തിയായിരുന്നു സുനിതയെന്ന് താരം ഓർത്തെടുത്തു. സുനിതയുടെ കുടുംബത്തിനും അവർ സംരക്ഷിച്ചിരുന്ന നായ്ക്കൾക്കും ആവശ്യമായ സഹായവും പുനരധിവാസവും ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും പാർവതി അറിയിച്ചു.




