എം.വി. ഹോണ്ടിയസ് എന്ന കപ്പലിൽ ഹാന്റാ വൈറസ് ബാധ വ്യാപിച്ചതോടെ ലോകാരോഗ്യ മേഖലയിലെ ആശങ്ക വർധിച്ചു. ഹാന്റാ വൈറസിന്റെ അപൂർവ വകഭേദമായ “ആൻഡീസ്” വകഭേദമാണ് രോഗവ്യാപനത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. കപ്പലിൽ ഇതുവരെ മൂന്ന് മരണങ്ങളും എട്ട് സ്ഥിരീകരിച്ച കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഹാന്റാ വൈറസ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന അർജന്റീനയിൽ രോഗവ്യാപനം ഇരട്ടിയായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2025 ജൂൺ മുതൽ ഇതുവരെ 101 കേസുകളാണ് സ്ഥിരീകരിച്ചത്, മുൻവർഷം ഇതേ കാലയളവിൽ ഇത് 57 ആയിരുന്നു. കഴിഞ്ഞ സീസണിൽ 32 മരണങ്ങളും രേഖപ്പെടുത്തിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബ്യൂണസ് അയേഴ്സ് പ്രവിശ്യയിലാണ്. 2018-നുശേഷം ഏറ്റവും ഉയർന്ന രോഗബാധയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്നും അധികൃതർ പറയുന്നു. മരണനിരക്കിലും ഏകദേശം 10 ശതമാനം വർധനവുണ്ടായിട്ടുണ്ട്.
പരിസ്ഥിതി നാശം, കാലാവസ്ഥാ വ്യതിയാനം, ആവാസവ്യവസ്ഥയുടെ തകര്ച്ച എന്നിവയാണ് രോഗവ്യാപനം വർധിപ്പിക്കുന്ന പ്രധാന കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചൂട് കൂടിയ പ്രദേശങ്ങളിലും അതീവ കാലാവസ്ഥാ മാറ്റങ്ങളുള്ള സാഹചര്യങ്ങളിലും രോഗവ്യാപനം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എലികളുടെ വർധനവാണ് വൈറസ് പടരാൻ പ്രധാന കാരണമെന്നുമാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
എം.വി. ഹോണ്ടിയസിലെ രോഗബാധ ആദ്യം കണ്ടെത്തിയത് ഒരു ഡച്ച് ദമ്പതികളിലായിരുന്നു. ഏപ്രിൽ 6-ന് രോഗലക്ഷണങ്ങൾ ആരംഭിച്ച ഇവരിൽ ഒരാൾ ഏപ്രിൽ 11-ന് കപ്പലിൽ വെച്ച് മരണപ്പെട്ടു. തുടർന്ന് ഭാര്യയും രോഗബാധിതയായി ഏപ്രിൽ 25-ന് വിമാനയാത്രയ്ക്കിടെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ വെച്ച് മരിച്ചു. പിന്നീട് മറ്റൊരു യാത്രക്കാരനും മേയ് 2-ന് മരിച്ചു.
ആകെ 149 പേർ ഉള്ള കപ്പലിൽ 80 യാത്രക്കാരാണ് ഉൾപ്പെട്ടിരുന്നത്. ബ്രിട്ടൻ, യു.എസ്., സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായി കപ്പലിലുള്ളത്. നിലവിൽ രോഗബാധിതർ വിവിധ രാജ്യങ്ങളിൽ ചികിത്സയിലാണ്.
കപ്പലിനെ തീരത്ത് അടുപ്പിക്കാൻ സ്പെയിനും നെതർലൻഡ്സും അനുമതി നൽകിയിട്ടില്ല. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ യാത്ര തുടരുന്ന കപ്പലിൽ നിയന്ത്രണ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീർ എന്നിവയിലൂടെ വൈറസ് പടരുന്ന ഹാന്റാ വൈറസ് മനുഷ്യരിൽ ഗുരുതര ശ്വാസകോശവും വൃക്ക സംബന്ധമായ രോഗങ്ങളും ഉണ്ടാക്കാം. ശ്വാസകോശത്തെ ബാധിക്കുന്ന രൂപത്തിന് മരണനിരക്ക് ഏകദേശം 40 ശതമാനമെന്നാണ് കണക്കുകൾ. സാധാരണ പനിപോലെയുള്ള ലക്ഷണങ്ങളോടെ ആരംഭിച്ച് പിന്നീട് ശ്വാസതടസ്സം, രക്തസമ്മർദം കുറയൽ തുടങ്ങിയ ഗുരുതരാവസ്ഥയിലേക്ക് മാറാം.
ഹാന്റാ വൈറസിന് പ്രത്യേക ചികിത്സ ഇല്ലാത്തതിനാൽ ലക്ഷണാനുസൃതമായ ചികിത്സയാണ് നൽകുന്നത്. എലികളുടെ നിയന്ത്രണവും ശുചിത്വവും രോഗപ്രതിരോധത്തിൽ നിർണായകമാണെന്ന് വിദഗ്ധർ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തലിൽ, വ്യാപകമായ ആഗോള പകർച്ചവ്യാധിയായി മാറാനുള്ള സാധ്യത കുറവാണെങ്കിലും ജാഗ്രത തുടരണമെന്ന് നിർദേശിച്ചിട്ടുണ്ട്.






