ദുബായ്: ഹോർമുസ് കടലിടുക്കിന് സമീപം 18 ഇന്ത്യൻ ജീവനക്കാരുമായി പോയ തടികൊണ്ടുള്ള ചരക്ക് ബോട്ടിന് തീപിടിച്ച് കടലിൽ മുങ്ങി. സംഘർഷ മേഖലയിൽ നടന്ന ഈ അപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിക്കുകയും നാലുപേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല.
അഗ്നിബാധയെ തുടർന്ന് ബോട്ട് പൂർണമായും കടലിൽ താഴ്ന്നെങ്കിലും സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പലിന്റെ സമയോചിതമായ ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കി. ഈ കപ്പലിലെ ജീവനക്കാർ സാഹസികമായി ഇടപെട്ട് 17 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ട്.
അപകടത്തിൽ ബോട്ട് പൂർണമായും നശിച്ചു. തീപിടിത്തത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരിക്കേറ്റ നാല് ഇന്ത്യൻ ജീവനക്കാരും നിലവിൽ ദുബായിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ട ജീവനക്കാരെ നേരിൽ കണ്ടു, ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും ഉറപ്പാക്കിയതായി അറിയിച്ചു. ജീവനക്കാർക്ക് മറ്റ് സഹായങ്ങൾ ലഭ്യമാക്കാൻ കോൺസുലേറ്റ് നടപടികൾ തുടരുകയാണ്.






