കൊല്ലം: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വഴിയടച്ചതോടെ മുപ്പത്തിയഞ്ചോളം കുടുംബങ്ങൾ ഒന്നര വർഷമായി ദുരിതത്തിൽ. പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന ഇടറോഡിന് മുന്നിൽ ഒന്നരയാൾ പൊക്കത്തിൽ കോൺക്രീറ്റ് ഭിത്തി നിർമിച്ചതോടെയാണ് പ്രദേശവാസികളുടെ യാത്ര ദുരിതമായത്.
ബൈപാസിൽ സ്വകാര്യ സ്ഥാപനത്തിനും തോടിനും ഇടയിലുള്ള വഴിയാണ് സർവീസ് റോഡിന്റെ ഉയരം കൂട്ടുന്നതിനായി അടച്ചത്. ഇതോടെ ടിപ്പർ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ സഞ്ചരിച്ചിരുന്ന വഴി പൂർണമായും തടസ്സപ്പെട്ടു.
പ്രദേശവാസികൾ സിമന്റ് കട്ടകൾ അടുക്കിവച്ച് അതിലൂടെ കയറിയാണ് ഇപ്പോൾ ദേശീയപാതയിലെ സർവീസ് റോഡിലേക്ക് എത്തുന്നത്. കാൽനടയായി പോലും സുരക്ഷിതമായി കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വയോധികരും കുട്ടികളും ഏറെ ബുദ്ധിമുട്ട് നേരിടുന്നതായും നാട്ടുകാർ പറയുന്നു.
മുമ്പ് തോടിന് സമീപം വളർന്ന മരങ്ങൾ കാരണം ഗതാഗത തടസ്സം ഉണ്ടായിരുന്നുവെങ്കിലും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് മരങ്ങൾ മുറിച്ച് വഴി ഗതാഗതയോഗ്യമാക്കിയിരുന്നു. പിന്നീട് വലിയ വാഹനങ്ങൾ ഉൾപ്പെടെ ഈ വഴി ഉപയോഗിച്ചുവരികയായിരുന്നു.
ഇപ്പോൾ മതിൽ ഉയർന്നതോടെ പലർക്കും സ്വകാര്യവഴികളിലൂടെ രണ്ട് കിലോമീറ്ററോളം ചുറ്റിപ്പോകേണ്ട അവസ്ഥയാണ്. തെരുവുനായ്ക്കളും സാമൂഹിക വിരുദ്ധരും സജീവമായ പ്രദേശം വഴിയാണ് യാത്രയെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
സർവീസ് റോഡിൽ നിന്ന് ഇടറോഡിലേക്ക് മണ്ണിട്ട് ചരിവ് ഒരുക്കിയാൽ വാഹന ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു. ദേശീയപാത അതോറിറ്റിയ്ക്കും ജില്ലാ കലക്ടർക്കും പലതവണ പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് ആരോപണം.






