മലപ്പുറം: കോൺഗ്രസിൽ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെ മുസ്ലിം ലീഗ് നേതൃയോഗം ബുധനാഴ്ച ചേരും. രാവിലെ 10 മണിക്ക് പാണക്കാട്ടിലാണ് യോഗം നടക്കുക. ദേശീയ ജനറൽ സെക്രട്ടറി, സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് ശേഷം സ്വീകരിക്കേണ്ട നിലപാടുകളാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചെയ്യുക. ലീഗിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ പരിഗണിക്കും.
മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് ഇതുവരെ തീരുമാനമെടുക്കാത്തതിൽ മുസ്ലിം ലീഗിന് അതൃപ്തിയുണ്ടെന്നാണ് സൂചന. നേരത്തേ എഐസിസി നിരീക്ഷകരോട് ലീഗ് തങ്ങളുടെ നിലപാട് അറിയിച്ചിരുന്നു. എന്നിട്ടും തീരുമാനം വൈകുന്നതാണ് പാർട്ടിക്കുള്ളിൽ അസന്തോഷത്തിന് കാരണമായിരിക്കുന്നത്.
ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി. അബ്ദുൾഹമീദ് വിഷയത്തിൽ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി തീരുമാനം വൈകുന്നത് തിരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം കുറച്ചുവെന്നും പ്രവർത്തകരിൽ നിരാശ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.






