ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിനെ തുടർന്ന് അണ്ണാ ഡിഎംകെയിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായി. മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത 29 നേതാക്കളെ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി പുറത്താക്കി. പുറത്താക്കിയവരിൽ എസ്.പി. വേലുമണി, സി.വി. ഷണ്മുഖം എന്നിവരോടൊപ്പം മുൻമന്ത്രിമാരായ ആർ. കാമരാജ്, സി. വിജയഭാസ്‌കർ, പി. തങ്കമണി എന്നിവരും ഉൾപ്പെടുന്നു. പാർട്ടി വിപ്പ് ലംഘിച്ചാണ് ഇവർ സർക്കാരിനെ പിന്തുണച്ചത്.
234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ. സർക്കാർ 108 സീറ്റുകൾ നേടിയിരുന്നു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ കുറവായിരുന്നെങ്കിലും കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, മുസ്ലിംലീഗ് എന്നിവരുടെ പിന്തുണയും അണ്ണാ ഡി.എം.കെ.യിലെ വിമതരുടെ വോട്ടും ലഭിച്ചതോടെ സർക്കാർ 144 വോട്ടുകൾ നേടി വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു.
അണ്ണാ ഡിഎംകെയുടെ 47 എംഎൽഎമാരിൽ 25 പേരാണ് പാർട്ടി നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തത്. തന്നെ പുറത്താക്കാൻ ഇ.പി.എസ്.ക്ക് അധികാരമില്ലെന്ന് സി.വി. ഷണ്മുഖം പ്രതികരിച്ചു. വിശദീകരണം ചോദിക്കാതെയാണ് നടപടി എടുത്തതെന്നും അത് അസാധുവാണെന്നും അദ്ദേഹം പറഞ്ഞു. ടി.ടി.വി. ദിനകരനെയും വി.കെ. ശശികലയേയും തിരിച്ചുകൊണ്ടുവന്ന് പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, വിമതർക്കെതിരെ ഇ.പി.എസ്. വിഭാഗം ശക്തമായി രംഗത്തെത്തി. പണവും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് എം.എൽ.എ.മാരെ വിജയ് പക്ഷം സ്വാധീനിച്ചതെന്ന് പളനിസ്വാമി ആരോപിച്ചു. ഇതിനിടെ, ജനങ്ങളുടെ വികാരം മാനിച്ചാണ് സർക്കാരിനെ പിന്തുണച്ചതെന്ന് എസ്.പി. വേലുമണി വ്യക്തമാക്കി. പുതിയ സംഭവവികാസങ്ങൾ അണ്ണാ ഡി.എം.കെ.യിൽ വലിയ പിളർപ്പിനും തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ സഖ്യ സാധ്യതകൾക്കും വഴിവെച്ചിരിക്കുകയാണ്.






