കൊല്ലം: പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റതിന് പിന്നാലെ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ആര്യങ്കാവ് കരയാളർമേത്ത് ഗിരിജൻ നഗറിൽ കുഞ്ഞമ്മ (54) ആണ് മരിച്ചത്.
രണ്ട് മാസം മുൻപാണ് ഇവർക്ക് പുലിയുടെ ആക്രമണമേറ്റത്. രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം നടന്നത്. വളർത്തുനായയെ പിന്തുടർന്ന് എത്തിയ പുലി നായയെ പിടിക്കാൻ ശ്രമിക്കുമ്പോൾ, രക്ഷപ്പെടാനായി നായ വീട്ടമ്മയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. നായയെ പിടിക്കാനുള്ള ശ്രമത്തിനിടയിൽ പുലിയുടെ നഖം കൊണ്ട് കുഞ്ഞമ്മയ്ക്ക് നിസ്സാര പരിക്കേറ്റിരുന്നു.
പുലിയുടെ ആക്രമണത്തിൽ നിന്നാണോ, വളർത്തുനായയിൽ നിന്നാണോ പേവിഷബാധ പകർന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. പരിക്ക് കഴിഞ്ഞ് ഇവർ വാക്സിനേഷനോ ചികിത്സയോ സ്വീകരിച്ചിരുന്നില്ലെന്നാണ് വിവരം.
ഈ മാസം രണ്ടിന് പനിയും വിറയലും അനുഭവപ്പെട്ടതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും അവിടെ പോകാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് പോലീസ് ഇടപെട്ട് ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പേവിഷബാധയാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.






