കൽപ്പറ്റ: മുഖ്യമന്ത്രി തർക്കവുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരേ വയനാട്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ സംബന്ധിച്ച് കൽപ്പറ്റ പോലീസ് അന്വേഷണം ആരംഭിച്ചു. ടി. സിദ്ധിഖ് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടി തുടങ്ങിയിരിക്കുന്നത്. ഹൈക്കമാൻഡിന്റെയോ കെ.സി. വേണുഗോപാലിന്റെയോ നിർദേശപ്രകാരമാണ് പരാതി നൽകിയതെന്നുമാണ് സൂചന.
കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുന്ന ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത വാചകങ്ങളാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. ഇവയ്ക്ക് പിന്നിൽ മുൻകൂട്ടി ആസൂത്രണം നടന്നിട്ടുണ്ടാകാമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസ് ബോർഡിൽ ആദ്യം പോസ്റ്ററുകൾ കണ്ടതായി റിപ്പോർട്ടുണ്ട്.
തുടർന്ന് വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട് ജില്ലയിലെ മുക്കം, കാരശ്ശേരി എന്നിവിടങ്ങളിലേക്കും സമാന പോസ്റ്ററുകൾ വ്യാപിച്ചതായി കണ്ടെത്തി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷൻ വിവരങ്ങളും ഉൾപ്പെടുത്തി പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.






