നാളെ സത്യപ്രതിജ്ഞ ചെയ്ത് കേരളത്തില്‍ ഒരു പുതിയ സര്‍ക്കാര്‍ അധികാരത്തിലേറും. അതേസമയം വിഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് കൗതുകകരമായ ഒരു പ്രോട്ടോക്കോള്‍ വിഷയമാണ്. അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ ജോസഫ് വിജയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഉണ്ടായ വന്ദേമാതര ആലാപന വിവാദത്തിന്റെ പശ്ചാത്തലത്തില്‍, തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ‘വന്ദേമാതരം’ മുഴങ്ങുമോ എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ മേഖലയിലെ ചര്‍ച്ചാവിഷയം.
തമിഴ്‌നാട്ടില്‍ ടിവികെ സര്‍ക്കാര്‍ അധികാരമേറ്റ ചടങ്ങില്‍ പരമ്പരാഗത ശൈലിക്ക് വിരുദ്ധമായി ‘വന്ദേമാതരമാണ് ആദ്യം ആലപിച്ചത്. തമിഴ്നാട്ടിലെ സര്‍ക്കാര്‍ ചടങ്ങുകള്‍ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ പാടി ആരംഭിച്ച് ദേശീയഗാനത്തോടെ അവസാനിപ്പിക്കുന്നതാണ് പതിവ്. എന്നാല്‍ വന്ദേമാതരം ഒന്നാമതായും, ദേശീയഗാനം രണ്ടാമതായും ആലപിച്ചപ്പോള്‍ സംസ്ഥാന ഗാനം മൂന്നാമതായി തള്ളിപ്പോയത് ഡിഎംകെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെ കടുത്ത പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കും കാരണമായി.
തമിഴ്നാട്ടിലെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ, മെയ് 9-ന് പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ ചടങ്ങില്‍ പക്ഷേ കഥ മറ്റൊന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ ഉന്നത നേതാക്കള്‍ പങ്കെടുത്ത ചടങ്ങായിരുന്നിട്ട് കൂടി അവിടെ വന്ദേമാതരം ആലപിച്ചതേയില്ല. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ടാഗോര്‍ ചിത്രത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ വന്ദേമാതരം ഒരിക്കല്‍ പോലും പാടിയില്ല.





