ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കടുത്ത വിമർശനങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ചകൾ രാജ്യം ഒന്നടങ്കം ആവർത്തിച്ച് നേരിടുമ്പോൾ കേന്ദ്ര സർക്കാർ എന്തുചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തുടർച്ചയായി പരാജയപ്പെടുന്ന വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കാൻ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ 2024ൽ നീറ്റ് ചോദ്യപേപ്പർ ചോർന്നപ്പോൾ പരീക്ഷ റദ്ദാക്കാനോ മന്ത്രി രാജിവെക്കാനോ തയ്യാറായില്ലെന്നും, അന്ന് സിബിഐ അന്വേഷണ സംഘത്തെയും ഒരു പ്രത്യേക സമിതിയെയും നിയോഗിക്കുക മാത്രമാണ് ചെയ്തതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇപ്പോൾ 2026ൽ വീണ്ടും നീറ്റ് ചോദ്യപേപ്പർ ചോർന്നിട്ടും മന്ത്രി ഇപ്പോഴും രാജിവെച്ചിട്ടില്ല. വീണ്ടും സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും പുതിയൊരു സമിതിയെ നിയോഗിക്കുകയുമാണ് സർക്കാർ ചെയ്തത്. എന്തുകൊണ്ടാണ് ചോദ്യപേപ്പർ ചോർച്ച തുടർച്ചയായുണ്ടാകുന്നതെന്നും ഈ വിഷയത്തിൽ എന്തുകൊണ്ട് പ്രധാനമന്ത്രി വീണ്ടും നിശബ്ദത തുടരുന്നുവെന്നും രാജ്യത്തിന് അറിയേണ്ടതുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ ഉടൻ പദവിയിൽ നിന്ന് പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ധർമേന്ദ്ര പ്രധാനെ പുറത്താക്കുകയോ അല്ലെങ്കിൽ അദ്ദേഹം സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കുകയോ വേണം. 22 ലക്ഷം നീറ്റ് വിദ്യാർഥികളാണ് ഈ വിഷയത്തിൽ വഞ്ചിക്കപ്പെട്ടതെന്നും ആർഎസ്എസ്, ബിജെപി സർവകലാശാലാ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തെന്നും രാഹുൽ എക്സിൽ കുറിച്ചു.
അതേസമയം, ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം ഊർജിതമായി തുടരുകയാണ്. കേസിന്റെ മുഖ്യസൂത്രധാരിൽ ഒരാളായ പൂനെ സ്വദേശിയായ അധ്യാപിക മനീഷ ഗുരുനാഥ് മന്ധാരയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ബോട്ടണി, സുവോളജി ചോദ്യപേപ്പറുകൾ തയാറാക്കുന്നതിൽ പങ്കുവഹിച്ച ഇവർ പരീക്ഷാ പേപ്പർ തയ്യാറാക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) വിദഗ്ധ സമിതിയിലെ അംഗമാണ്. കേസിലെ മറ്റ് പ്രധാന പ്രതികളെന്ന് കരുതപ്പെടുന്ന കെമിസ്ട്രി അധ്യാപകൻ പി.വി കുൽക്കർണി, മനീഷ സഞ്ജയ് വാഗ്മറെ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മനീഷ മന്ധാരയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ സിബിഐക്ക് ലഭിച്ചത്.






