തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ നാളെ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലെ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും മാത്രമേ ഉണ്ടാകാവൂവെന്ന് ലോക്ഭവൻ നിർദേശം നൽകി. ലോക്സഭ പ്രതിപക്ഷ നേതാവിനും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാർക്കും വേദിയിൽ സ്ഥാനം നൽകുന്ന കാര്യത്തിൽ പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നെങ്കിലും, വേദിയിൽ മറ്റാരും പാടില്ലെന്നാണ് ലോക്ഭവന്റെ നിലപാട്. അതേസമയം, വേദിയിൽ ആരെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കേണ്ടത് ഗവർണറാണെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.
തമിഴ്നാട്ടിലും സമാന വിഷയത്തിൽ എതിർപ്പ് ഉയർന്നിരുന്നെങ്കിലും, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി വേദിയിൽ പങ്കെടുത്തിരുന്നു.
നാളത്തെ സത്യപ്രതിജ്ഞ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. ചടങ്ങിനോടനുബന്ധിച്ച് നാളെ രാവിലെ ഏഴ് മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പ്രധാന ഗേറ്റിലൂടെ വിഐപി പ്രവേശനം മാത്രമായിരിക്കും അനുവദിക്കുക. രാവിലെ എട്ട് മണിക്കകം സ്റ്റേഡിയത്തിൽ പ്രവേശിക്കണം. ഒമ്പത് മണിക്ക് ശേഷം ഗേറ്റുകളും സമീപ റോഡുകളും അടയ്ക്കും.
സത്യപ്രതിജ്ഞ ചടങ്ങ് പൊതുജനങ്ങൾക്ക് തത്സമയം കാണുന്നതിനായി നഗരത്തിലെ ആറിടങ്ങളിൽ എൽഇഡി വാളുകളും സ്ഥാപിക്കും. നാല് ഗേറ്റുകളിലൂടെയായിരിക്കും സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. ആദ്യം പാസുള്ളവർക്കും തുടർന്ന് മറ്റുള്ളവർക്കും പ്രവേശനം അനുവദിക്കും. നാളെ ഉച്ചയ്ക്ക് നാല് മണിവരെ തലസ്ഥാനത്ത് ഗതാഗത-സുരക്ഷ നിയന്ത്രണങ്ങൾ തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കാർത്തിക് അറിയിച്ചു.






