അബുദാബി: അബുദാബിയിലെ ബറാക്ക ആണവനിലയത്തിന് സമീപമുണ്ടായ ഡ്രോൺ ആക്രമണവും തുടർന്നുണ്ടായ തീപിടിത്തവും പ്ലാന്‍റിന്റെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്നും റേഡിയേഷൻ ഭീഷണിയില്ലെന്നും യുഎഇ അധികൃതർ അറിയിച്ചു. ആണവനിലയത്തിന്റെ സുരക്ഷാ സംവിധാനങ്ങളെയോ പ്രധാന പ്രവർത്തനങ്ങളെയോ സംഭവം ബാധിച്ചിട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ സ്ഥിരീകരിച്ചു.
അൽ ദഫ്ര മേഖലയിലുള്ള ബറാക്ക ആണവനിലയത്തിന് പുറത്തുള്ള ഇലക്ട്രിക് ജനറേറ്ററിലേക്കാണ് ഞായറാഴ്ച ഡ്രോൺ പതിച്ചത്. തുടർന്ന് തീപിടിത്തമുണ്ടായെങ്കിലും സംഭവം ആണവനിലയത്തിന്റെ അതീവ സുരക്ഷാ വേലിക്ക് പുറത്തായിരുന്നുവെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലയത്തിലെ എല്ലാ യൂണിറ്റുകളും പതിവുപോലെ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും, വ്യാജപ്രചാരണങ്ങളിൽ വീഴാതെ ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.
മേഖലയിലെ യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലെ എണ്ണ-വാതക പ്ലാന്‍റുകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഹോട്ടലുകൾ, ജനവാസ മേഖലകൾ എന്നിവ നേരത്തെ ആക്രമണ ലക്ഷ്യമായിരുന്നു. എന്നാൽ ആണവനിലയത്തിന് സമീപം ഡ്രോൺ പതിക്കുന്ന സംഭവം ആദ്യമായതിനാൽ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്.
യുഎഇയുടെ ഊർജ്ജ സുരക്ഷയിലെ നിർണായക കേന്ദ്രമാണ് ബറാക്ക ന്യൂക്ലിയർ പ്ലാന്‍റ്. 2025 സെപ്റ്റംബറിൽ പ്ലാന്‍റിലെ നാല് റിയാക്ടറുകളും പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പൂർത്തിയായിരുന്നു. രാജ്യത്തിന് ആവശ്യമായ ആകെ വൈദ്യുതിയുടെ ഏകദേശം 25 ശതമാനം ഉത്പാദിപ്പിക്കുന്നത് ഈ നിലയമാണ്. കാർബൺ രഹിത ഊർജ്ജ ഉത്പാദനത്തിലൂടെ യുഎഇയുടെ ഊർജ്ജ മേഖലക്ക് കരുത്തേകുന്ന പ്രധാന സംവിധാനമായ ബറാക്ക പ്ലാന്‍റ് അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്.






