എറണാകുളം: ഇന്ന് മെയ് 18. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സവിശേഷതകളുള്ള ഒരു തിയതിയാണ്. പത്ത് വർഷങ്ങളായുള്ള ഇടതുപക്ഷത്തിന്റെ ഭരണത്തിന് ശേഷം കോൺഗ്രസ് അധികാരത്തിലേറിയ ദിവസം. കേരളത്തിൽ പുതുചരിത്രം പിറന്നപ്പോൾ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ഇതേ ദിവസം, കൃത്യം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, 2006 മെയ് 18-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, ഇതേ മെയ് 18-ന് ശ്രീ. വി.ഡി. സതീശന്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതയേറ്റു. അന്ന് മുഴങ്ങികേട്ടത് സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള വലിയൊരു ജനമുന്നേറ്റത്തിന്റെ പ്രഖ്യാപനമായിരുന്നു. എന്നാൽ ഇന്ന്, നിരവധി ചർച്ചകൾക്കും തെരുവ് നാടകങ്ങൾക്കും സാക്ഷിയായി ഒരുപാട് പേരുകൾക്ക് ശേഷം തിരഞ്ഞെടുത്ത ഒറ്റപ്പേര്.
കേരളത്തിന്റെ മുഖ്യമന്ത്രി പദവി എന്നത് കേവലം ഒരു പദവിയല്ല, വലിയൊരു ജനതയുടെ പ്രതീക്ഷകളുടെയും അവരുടെ സ്വപ്നങ്ങളുടെയും കാവൽ കൊട്ടാരമാണ്. അധികാരം എന്നത് പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടാനുമുള്ള ഉപാധിയായിരിക്കണം. ഐക്യ ജനാധിപത്യ മുന്നണി ഒരൊറ്റപേരിലേക്ക് എത്താൻ ഐക്യമില്ലാതെ തെരുവിലേക്കിറങ്ങിയ കാഴ്ചയും കേരളം കണ്ടു. വലിയൊരു മുന്നേറ്റത്തിലൂടെ നൂറിലധികം സീറ്റുകൾ നേടിയെങ്കിലും മുഖ്യമന്ത്രി കസേരക്കായും മന്ത്രി സ്ഥാനത്തിനായും തമ്മിൽ പോരടിച്ച ഐക്യ ജനാധ്യപത്യ മുന്നണി ഐക്യത്തോടെ ഭരിക്കുമെന്ന് നമുക്ക് വിശ്വസിക്കാം. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി വി ഡി സതീശൻ എന്നും ജനപക്ഷത്ത് ഉണ്ടാകട്ടെ.






