വാഷിങ്ടൺ: അമേരിക്കയിലെ ഐഡഹോ സംസ്ഥാനത്തിലെ മൗണ്ടൻ ഹോം എയർഫോഴ്‌സ് ബേസിൽ നടന്ന എയർഷോയ്ക്കിടെ രണ്ട് നാവിക വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽപ്പെട്ട നാല് ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു.
യു.എസ്. നേവിയുടെ ഇലക്ട്രോണിക് അറ്റാക്ക് സ്‌ക്വാഡ്രൺ 129-ൽപ്പെട്ട രണ്ട് ഇ.എ-18ജി ഗ്രോളർ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ആകാശത്ത് അഭ്യാസപ്രകടനം നടത്തുന്നതിനിടെയായിരുന്നു കൂട്ടിയിടി.
അപകടത്തിന് പിന്നാലെ വിമാനങ്ങളിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങളും പാരച്യൂട്ടിന്റെ സഹായത്തോടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കാണികൾ പകർത്തിയ വീഡിയോകളിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതും തുടർന്ന് നാല് പാരച്യൂട്ടുകൾ തുറക്കുന്നതും കാണാം. വിമാനങ്ങൾ കൂട്ടിയിടിച്ച ശേഷം ഏതാനും മിനിറ്റുകൾക്കകം സ്‌ഫോടനത്തോടെ തകർന്നെങ്കിലും നിലത്തുണ്ടായിരുന്ന ആർക്കും അപകടമുണ്ടായില്ല. സംഭവത്തെ തുടർന്ന് എയർഷോയുടെ ശേഷിച്ച പരിപാടികൾ റദ്ദാക്കുകയും എയർബേസ് താത്കാലികമായി അടച്ചിടുകയും ചെയ്തു.
സാധാരണയായി ആകാശത്ത് വിമാനങ്ങൾ കൂട്ടിയിടിക്കുമ്പോൾ പൈലറ്റുമാർക്ക് രക്ഷപ്പെടാൻ സമയം ലഭിക്കാറില്ല. എന്നാൽ ഈ സംഭവത്തിൽ വിമാനങ്ങൾ തമ്മിൽ കോർത്തുപോയത് ജീവനക്കാർക്ക് പുറത്തേക്ക് ചാടാൻ സമയം ലഭിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ. പ്രാഥമിക അന്വേഷണത്തിൽ വിമാനങ്ങൾക്ക് യാന്ത്രിക തകരാറുകൾ ഉണ്ടായിരുന്നില്ലെന്നും, പറക്കലിനിടെയുണ്ടായ പിഴവാകാം അപകടത്തിന് കാരണമെന്നുമാണ് വിദഗ്ധർ പറയുന്നത്.






