തിരുവനന്തപുരം: പുതിയ അഡ്വക്കേറ്റ് ജനറലിനെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെയും നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ അഡ്വ. ജാജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായും, അഡ്വ. ടി. ആസഫലിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായും നിയമിക്കാനാണ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുൻ അഡ്വക്കേറ്റ് ജനറലായ കെ.ഗോപാലകൃഷ്ണ കുറുപ്പ് രാജിവെച്ച പശ്ചാത്തലത്തിലാണ് ജാജു ബാബുവിനെ നിയമിക്കാൻ തീരുമാനിച്ചത്. അതേസമയം, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായിരുന്ന ടി.എ ഷാജിയുടെ രാജിയും സർക്കാർ സ്വീകരിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധം പുലർത്തുന്ന ജാജു ബാബു മുൻപ് ഗവർണറുടെ അഭിഭാഷകനായും പ്രവർത്തിച്ചിരുന്നു. എന്നാൽ അന്നത്തെ ഗവർണറായ ആരിഫ് മുഹമ്മദ് ഖാനുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് അദ്ദേഹം രാജിവെക്കുകയായിരുന്നു.
കഴിഞ്ഞ പത്ത് വർഷമായി സർക്കാരിനെതിരെ ഹൈക്കോടതിയിൽ പ്രതിപക്ഷം നടത്തിയ നിയമപോരാട്ടങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ടി. ആസഫലി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തും അദ്ദേഹം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.






