പാലക്കാട്: ഷൊർണൂർ അഗ്‌നിരക്ഷാസേന നിലയത്തിലെ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി അജ്ഞാതൻ നിരന്തരം വിളിച്ച് ശല്യം ചെയ്യുന്നതായി പരാതി. കഴിഞ്ഞ 25 ദിവസത്തിനിടെ ഒരു പ്രത്യേക നമ്പറിൽ നിന്ന് 50-ലധികം കോളുകളാണ് സ്റ്റേഷനിലേക്ക് എത്തിയത്.
വിളിക്കുന്ന വ്യക്തി വിചിത്രമായ ആവശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്. തന്റെ വിവാഹം നടത്തിക്കൊടുക്കണമെന്നും ജീവിതത്തിനാവശ്യമായ ഭക്ഷണവും മരുന്നും സ്ഥിരമായി ലഭ്യമാക്കണമെന്നും ഇയാൾ ആവശ്യപ്പെടുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും വേണമെന്ന് പറഞ്ഞ് ഇയാൾ തുടർച്ചയായി ഫോൺ ചെയ്യാറുണ്ട്.
രാത്രിയും പകലും വേർതിരിക്കാതെ നടക്കുന്ന ഈ വിളികൾ ഉദ്യോഗസ്ഥർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്. പുലർച്ചെ രണ്ടര, മൂന്ന്, നാല് മണി സമയങ്ങളിലടക്കം ഇയാൾ നിരന്തരം ഫോൺ ചെയ്യുന്നതായി പറയുന്നു. കോളുകൾ കട്ട് ചെയ്താലും വീണ്ടും വീണ്ടും വിളിക്കുന്നത് പതിവാണെന്നും അറിയുന്നു.
രാത്രികാലങ്ങളിൽ വിളിക്കുമ്പോൾ ദേശീയഗാനം പാടുന്നതും രാഷ്ട്രീയ ചോദ്യങ്ങൾ ഉന്നയിക്കുന്നതും ഇയാളുടെ പതിവായ പെരുമാറ്റങ്ങളിലൊന്നാണെന്ന് ജീവനക്കാർ പറയുന്നു. മറുപടികളിൽ തൃപ്തിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതായും ആരോപണമുണ്ട്.
ഇത്തരത്തിലുള്ള ശല്യകരമായ കോളുകൾ കാരണം യഥാർത്ഥ അടിയന്തര സഹായം തേടി വിളിക്കുന്നവർക്ക് പോലും ഫയർ സ്റ്റേഷനുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. തുടർന്നാണ് അഗ്‌നിരക്ഷാസേന പോലീസിൽ പരാതി നൽകിയത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിയാണെന്നാണ് കേസിലെ പ്രാഥമിക നിഗമനം.






