അഫ്ഗാനിസ്ഥാനിൽ കടുത്ത പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും കാരണം മാതാപിതാക്കൾ സ്വന്തം പെൺകുഞ്ഞുങ്ങളെ വിൽക്കേണ്ട ദാരുണാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വിവാഹം, വീട്ടുജോലി തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് നിരവധി കുടുംബങ്ങൾ പെൺകുട്ടികളെ കൈമാറുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണത്തിനും അടിസ്ഥാന ആവശ്യങ്ങൾക്കും പോലും വഴിയില്ലാത്ത അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, അഫ്ഗാനിസ്താനിലെ നാലിൽ മൂന്ന് ആളുകൾക്കും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ല. തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമായി തുടരുകയാണ്. ആരോഗ്യരംഗവും ഗുരുതര പ്രതിസന്ധിയിലാണ്.
ജനസംഖ്യയുടെ വലിയൊരു വിഭാഗം ക്ഷാമത്തിന്റെ വക്കിലാണെന്നും ലക്ഷക്കണക്കിന് ആളുകൾ ഭക്ഷണക്കുറവിൽ കഴിയുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കയും സഖ്യകക്ഷികളും നടത്തിയ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര സഹായങ്ങളെ ആശ്രയിച്ചായിരുന്നു അഫ്ഗാനിലെ ജനങ്ങളുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. എന്നാൽ താലിബാൻ അധികാരത്തിലെത്തിയതിന് ശേഷം അമേരിക്കയും മറ്റ് രാജ്യങ്ങളും സഹായങ്ങൾ വെട്ടിക്കുറച്ചു.
ഈ വർഷം ലഭിച്ച അന്താരാഷ്ട്ര സഹായം മുൻവർഷത്തേക്കാൾ വളരെ കുറവാണെന്നാണ് യു.എൻ കണക്കുകൾ. ഇതിനൊപ്പം കടുത്ത വരൾച്ചയും രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി. നിരവധി പ്രവിശ്യകളിൽ കൃഷി തകർന്നതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിലവിലെ ഭരണകൂടത്തിന് കാര്യമായ നടപടികൾ സ്വീകരിക്കാൻ കഴിയാത്തതും സാധാരണ ജനങ്ങളുടെ ദുരിതം വർധിപ്പിക്കുകയാണ്.






