നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സിപിഎമ്മിനുള്ളിൽ വിവിധ തരത്തിലുള്ള ചർച്ചകളും അഭിപ്രായ വ്യത്യാസങ്ങളും ഇപ്പോഴും നിലനിൽക്കുകയാണ്. ഒരു വലിയ രാഷ്ട്രീയ പാർട്ടിയിൽ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പ്രവർത്തനങ്ങളെ വിലയിരുത്തുകയും വിമർശനങ്ങൾ ഉയരുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ പാർട്ടിയുടെ ഐക്യവും ശക്തമായ നേതൃത്വവും സംരക്ഷിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. കേരളത്തിന്റെ വികസനത്തിനും ഭരണനേട്ടങ്ങൾക്കും നേതൃത്വം നൽകിയ പിണറായി വിജയന്റെ പങ്ക് ഈ സാഹചര്യത്തിൽ കാണാതെ പോകുകയാണ് ഇപ്പോൾ സിപിഎമ്മിനുള്ളിൽ തന്നെ ഉള്ള നേതാക്കന്മാർ.
തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പാർട്ടിയുടെ പ്രവർത്തനരീതിയെയും സംഘടനാ സംവിധാനത്തെയും കുറിച്ച് പല നേതാക്കളും അഭിപ്രായങ്ങൾ പങ്കുവെക്കുകയുണ്ടായി. ചിലർ നേതൃത്വത്തിൽ മാറ്റം വേണമെന്ന അഭിപ്രായവും മുന്നോട്ടുവച്ചു. തളിപ്പറമ്പ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളും പാർട്ടിക്കകത്ത് വിമർശനങ്ങൾക്ക് കാരണമായി. എം.എ. ബേബിയുടെ പ്രസ്താവനകളും എം.വി. ഗോവിന്ദന്റെ വിശദീകരണങ്ങളും ഈ ചർച്ചകൾക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തു എന്ന് തന്നെ പറയാൻ സാധിക്കും. എന്നാൽ ഈ വിമർശനങ്ങൾ വ്യക്തികളെ ലക്ഷ്യമിട്ടുള്ളതല്ലെന്നും സംഘടനാപരമായ കാര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായത് പാർട്ടിയെ പിടിച്ച് കുലുക്കിയെന്നത് സത്യമാണെങ്കിലും അതിന്റെ എല്ലാ പഴിയും പിണറായിയുടെ മേലെ വെച്ച് കെട്ടുന്ന ഒരു പ്രവണതയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. വിവിധ ജില്ലാ കമ്മറ്റികളിൽനിന്ന് അദ്ദേഹത്തിന് രൂക്ഷ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. പിണറായിയുടെ ഭാഷാശൈലിയും മറ്റുള്ളവരോടുള്ള പെരുമാറ്റവും മറ്റൊരു കാരണമായി പറയുന്നതും കേരളം സമൂഹം കണ്ടതാണ്. എന്നാൽ ജനങ്ങൾക്ക് പാർട്ടിയുടെ മേലുള്ള വിശ്വാസം നഷ്ട്ടപെട്ടതുകൊണ്ടാണ് പരാജയം സംഭവിച്ചതെന്ന് വാദിക്കുന്നവർ വേറെയുമുണ്ട്.
അതുമാത്രമല്ല, പല ജില്ലകളിലും പിണറായിക്കെതിരെ ഫ്ളക്സ് ബോർഡുകൾ ഉയർന്നതും പാർട്ടിയിലെ അസ്വാരസ്സ്യങ്ങൾ വെളിപ്പെടുത്തുന്നവയാണ്. പി ജയരാജനും എം സ്വരാജ്ജും പാർട്ടിയെ നയിക്കണമെന്നുമെല്ലാമുള്ള ആവിശ്യങ്ങളായിരുന്നു ഫ്ളക്സ് ബോർഡുകളിൽ ഉണ്ടായിരുന്നത്.
പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും അത് ജനാധിപത്യപരമായ ഒരു സംഘടനയുടെ സ്വഭാവമാണ് എന്നാണ് മനസിലാക്കേണ്ടത്. വ്യത്യസ്ത അഭിപ്രായങ്ങൾ കേൾക്കുകയും അവ ചർച്ച ചെയ്യുകയും ചെയ്യുന്നത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കും എന്നതും നേതാക്കൾ മറന്നു പോകരുത്. എന്നാൽ ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയുടെ ഐക്യത്തെ ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.
ഈ അവസരത്തിൽ എടുത്ത് പറയേണ്ടവയാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിലുണ്ടായ വികസന പരിപാടികൾ. അടിസ്ഥാന സൗകര്യ വികസനം, പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ, ആരോഗ്യ മേഖലയുടെ ശക്തിപ്പെടുത്തൽ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ എന്നിവ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു എന്ന് പറയാതിരിക്കാൻ വയ്യ. പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തും അദ്ദേഹം കാഴ്ചവെച്ച നേതൃത്വത്തെ ദേശീയ തലത്തിൽ പോലും പ്രശംസിക്കപ്പെട്ടിരുന്നു. പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള അദ്ദേഹത്തിന്റെ കഴിവ് കേരള ജനത നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്.
എന്നാൽ ഇപ്പോൾ പാർട്ടിക്കകത്ത് ഉയരുന്ന ചർച്ചകളെ വ്യക്തിപരമായ ഏറ്റുമുട്ടലുകളായിട്ടാണ് നേതാക്കൾ തന്നെ കാണുന്നത്. എന്നാൽ അങ്ങനെയല്ല വേണ്ടത്, പകരം സംഘടനയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള അവസരമായി കാണേണ്ടത് അനിവാര്യമാണ്. അനുഭവസമ്പന്നനായ നേതാവെന്ന നിലയിൽ പിണറായി വിജയന് പാർട്ടിയെ ഒരുമിച്ച് നിർത്താനും പുതിയ വെല്ലുവിളികളെ നേരിടാനും കഴിവുണ്ട്. വിമർശനങ്ങളെ ഉൾക്കൊണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിലൂടെ പാർട്ടി കൂടുതൽ കരുത്താർജിക്കാനും സാധിക്കും.
ഒരു രാഷ്ട്രീയ പാർട്ടിയുടെ ശക്തി അതിന്റെ ഐക്യത്തിലും ഉത്തരവാദിത്തമുള്ള നേതൃത്വത്തിലുമാണ്. തിരഞ്ഞെടുപ്പ് തിരിച്ചടികൾ താൽക്കാലികമാണെങ്കിലും ജനവിശ്വാസം തിരിച്ചുപിടിക്കാൻ അനുഭവസമ്പന്നമായ നേതൃത്വം ആവശ്യമാണ്. കേരളത്തിന്റെ വികസനത്തിനായി പ്രവർത്തിച്ച പിണറായിയുടെ നേതൃത്വം ഇപ്പോഴും പാർട്ടിക്ക് വലിയ കരുത്താണ്.
അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിച്ച് എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകുകയാണെങ്കിൽ സിപിഎമ്മിന് ഭാവിയിൽ കൂടുതൽ ശക്തമായി ജനങ്ങൾക്കിടയിൽ തിരിച്ചെത്താൻ കഴിയും എന്നതാണ് വാസ്തവം. അതിനാൽ ഐക്യവും അനുഭവസമ്പന്നമായ നേതൃത്വവും സംരക്ഷിക്കുന്ന സമീപനമാണ് പാർട്ടിയുടെ ഭാവിക്കും കേരളത്തിന്റെ പുരോഗതിക്കും ഏറ്റവും ഗുണകരം. കഴിഞ്ഞു പോയതിനെ കുറിച്ച് ചിന്തിച്ച് പാർട്ടിക്കുള്ളിലെ ഐക്യം നഷ്ടപ്പെടുത്താതെ ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്.











