കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടി എട്ടുവയസ്സുകാരൻ അമാൻ മരിക്കുകയും മൂന്ന് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. സംഭവം ആദ്യം കണ്ട അഗ്നിരക്ഷാസേനയിലെ റിട്ട. ഉദ്യോഗസ്ഥൻ ടി. മുസ്തഫ, കുട്ടികളുടെ നിലവിളിയാണ് ദുരന്തത്തിലേക്ക് ശ്രദ്ധ തിരിച്ചതെന്ന് പറഞ്ഞു.
വീട്ടുമുറ്റത്ത് ഇരിക്കുമ്പോഴായിരുന്നു മൈതാനത്ത് നിന്ന് കുട്ടികളുടെ ശബ്ദം കേട്ടത്. കളിക്കിടെ ഇത്തരം ബഹളങ്ങൾ പതിവായിരുന്നെങ്കിലും പിന്നീട് അത് കൂട്ടക്കരച്ചലായി മാറിയതോടെ സംശയം തോന്നിയെന്ന് മുസ്തഫ പറഞ്ഞു.
മൈതാനത്തിന്റെ മധ്യത്തിൽ അമാൻ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ കൈകാലുകളിൽ നിന്നും രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു. അമാന്റെ കഴുത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയെ എടുത്ത് റോഡിലേക്ക് ഓടിയെങ്കിലും ആ സമയത്ത് തനിക്ക് കൈകാലുകൾ തളർന്നുപോയതായി മുസ്തഫ ഓർമ്മിച്ചു. ഇതിനിടെ നാട്ടുകാർ എത്തി കുട്ടികളെ ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും പിന്നീട് ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു.
വേനലവധിക്കാലമായതിനാൽ കുട്ടികൾ മൈതാനത്ത് സ്ഥിരമായി കളിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അവിടെ പതിവായി പടക്കം പൊട്ടിക്കുന്നതായും പ്രദേശത്തെ കുട്ടികൾ പറയുന്നു.
യൂട്യൂബ് വീഡിയോകൾ കണ്ടുണ്ടാക്കിയ പരീക്ഷണമാണ് അപകടത്തിൽ കലാശിച്ചതെന്ന് സൂചന. ആഘോഷങ്ങളിൽ ഉപയോഗിക്കുന്ന ‘പോപ്പർ’ എന്ന ഉപകരണത്തിനകത്ത് പടക്കങ്ങളിൽ നിന്ന് ശേഖരിച്ച വെടിമരുന്ന് നിറച്ചാണ് കുട്ടികൾ പരീക്ഷണം നടത്തിയതെന്നാണ് വിവരം.
പടക്കങ്ങളുടെ പുറംചട്ട പൊളിച്ച് അതിനകത്തെ വെടിമരുന്ന് പോപ്പറിനുള്ളിൽ നിറച്ച് ചെങ്കല്ലുകൾക്കിടയിൽ വെച്ച് പൊട്ടിക്കാൻ ശ്രമിച്ചു. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാമത് തീ കൊടുത്തപ്പോഴാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിയിൽ ചെങ്കല്ലിന്റെ കഷണങ്ങളും കത്തിയ വെടിമരുന്നും അമാന്റെ മുഖത്തും കഴുത്തിലും പതിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങൾ പ്രദേശത്ത് ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തി. ഇതിനുമുമ്പും കുട്ടികൾ വെടിമരുന്ന് കൂട്ടിയിട്ട് കത്തിച്ചിരുന്നുവെന്ന് പ്രദേശത്തെ വിദ്യാർഥികൾ പറഞ്ഞു.






