കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫാൾട്ട നിയോജക മണ്ഡലത്തിൽ റീപോളിങ് നടക്കാനിരിക്കെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജഹാംഗീർ ഖാൻ നാമനിർദേശ പത്രിക പിൻവലിച്ചു. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് സ്ഥാനാർഥിയുടെ അപ്രതീക്ഷിത പിന്മാറ്റം.
ഫാൾട്ട മണ്ഡലത്തിന് കൂടുതൽ വികസനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മത്സരരംഗത്തുനിന്ന് പിന്മാറുന്നതായി ജഹാംഗീർ ഖാൻ പ്രഖ്യാപിച്ചത്. “ഫാൾട്ടയെ സമാധാനപരവും മികച്ചതുമായ മണ്ഡലമാക്കുകയാണ് ലക്ഷ്യം. മണ്ഡല വികസനത്തിനായി മുഖ്യമന്ത്രി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതിനാലാണ് ഉപതിരഞ്ഞെടുപ്പിൽ നിന്ന് സ്വമേധയാ പിന്മാറുന്നത്,” അദ്ദേഹം പറഞ്ഞു.
അതേസമയം, ജഹാംഗീർ ഖാന്റെ തീരുമാനത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തിന് മുൻകൂർ അറിവില്ലായിരുന്നുവെന്ന് ടിഎംസി വക്താവ് അരുപ് ചക്രബർത്തി പ്രതികരിച്ചു. പത്രിക പിൻവലിച്ചതായി അറിഞ്ഞെങ്കിലും അതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 29ന് നടന്ന വോട്ടെടുപ്പിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഫാൾട്ട മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കിയത്. മണ്ഡലത്തിലെ 285 പോളിങ് സ്റ്റേഷനുകളിലെയും വോട്ടെടുപ്പ് അസാധുവാക്കി, മെയ് 21ന് റീപോളിങ്ങും 24ന് വോട്ടെണ്ണലും നടത്താനാണ് കമ്മീഷന്റെ തീരുമാനം.
സൗത്ത് പർഗാനാസ് ജില്ലയിലെ ഫാൾട്ട മണ്ഡലം, ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ഡയമണ്ട് ഹാർബർ ലോക്സഭാ മണ്ഡല പരിധിയിലാണ് ഉൾപ്പെടുന്നത്. ബിജെപിക്കായി ദേബാങ്ഷു പാണ്ഡ, കോൺഗ്രസിനായി റസാഖ് മൊല്ല, സിപിഎമ്മിനായി ശംഭു നാഥ് കുർമി എന്നിവർ മത്സരരംഗത്തുണ്ട്.






