ദുബായ്: ഇറാഖ് പ്രദേശത്ത് നിന്നുള്ള ശത്രുതാപരമായ പ്രവർത്തനങ്ങൾ അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് യുഎഇ രംഗത്ത്. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്ന് ഇറാഖ് സർക്കാരിനോട് യുഎഇ വിദേശമന്ത്രാലയം ആവശ്യപ്പെട്ടു. അബുദാബിയിലെ ബറാക്ക ആണവനിലയത്തെ ലക്ഷ്യമിട്ട് ഇറാഖിൽ നിന്നുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് യുഎഇയുടെ ശക്തമായ പ്രതികരണം.
സ്വന്തം പരമാധികാരം സംരക്ഷിക്കുകയും പ്രാദേശിക തലത്തിൽ ഉത്തരവാദിത്വമുള്ള പങ്കാളിയായി നിലപാട് ശക്തിപ്പെടുത്തുകയും ചെയ്യേണ്ട നടപടികൾ ഇറാഖ് സ്വീകരിക്കണമെന്ന് യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, യുഎൻ രക്ഷാസമിതിയിലും യുഎഇ ഈ ആക്രമണത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി. അടിയന്തര യോഗത്തിൽ ആക്രമണം അത്യന്തം അപകടകരമായ പ്രകോപനമാണെന്ന് യുഎഇ വിശേഷിപ്പിച്ചു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യുഎഇ സ്ഥിരം പ്രതിനിധി മുഹമ്മദ് അബു ഷഹാബ് വ്യക്തമാക്കി.
ആണവനിലയങ്ങൾ പോലുള്ള സമാധാനപരമായ ആവശ്യങ്ങൾക്കുള്ള കേന്ദ്രങ്ങൾക്കെതിരായ ആക്രമണം അതീവ ഗുരുതരമാണെന്നും ഇത് മേഖലയിലെ സംഘർഷാവസ്ഥ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ പരമാധികാരവും സുരക്ഷയും അഖണ്ഡതയും തകർക്കാനുള്ള ശ്രമമാണിതെന്നും ഇത് ‘ചുവപ്പ് രേഖ’ കടന്നുള്ള നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആക്രമണത്തിന്റെ ഗൗരവം കുറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






